ഹ്രസ്വകാല തൊഴിൽ കരാറുകൾ അനുവദിക്കുന്നത് പരിഗണനയിൽ
text_fieldsമസ്കത്ത്: ഹ്രസ്വകാലയളവിലേക്കുള്ള കരാറുകൾ പ്രകാരം തൊഴിലാളികളെ ജോലിക്കെടുക്കുന്നത് അനുവദിക്കാനുള്ള ‘തൻഫീദ്’ നിർദേശം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. സർക്കാർ അനുമതി നൽകുന്ന പക്ഷം ഒമാനിലെത്തുന്ന വിദേശ തൊഴിലാളികളെ പ്രത്യേക തസ്തികകളിൽ ഹ്രസ്വകാലയളവിലേക്ക് ജോലിക്കെടുക്കാൻ സാധിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു. എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞവർഷം നിലവിൽവന്ന സർക്കാർ സംവിധാനമാണ് തൻഫീദ്. ഇതിലെ നിർദേശങ്ങളടങ്ങിയ ഹാൻഡ് ബുക് മാർച്ച് അവസാനമാണ് സർക്കാർ പുറത്തിറക്കിയത്.
ഹ്രസ്വകാല തൊഴിൽ കരാറുകൾ അനുവദിക്കുന്നത് സമ്പദ്ഘടനക്ക് ഉണർവേകുമെന്ന് തൻഫീദ് ഹാൻഡ് ബുക് പറയുന്നു. ഇതുവഴി ചെറുപ്പക്കാരും കഴിവുള്ളവരുമായ സ്വദേശികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാവുകയും ചെയ്യും. സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ പാർട്ട്ടൈം ജോലിക്ക് അവസരമൊരുക്കുകയാണ് നിർദേശത്തിെൻറ കാതലായ ഭാഗം. വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ചില നിയമങ്ങളിൽ അയവുവരുത്തണമെന്നും നിർദേശമുണ്ട്. ഒരു തൊഴിലുടമക്ക് കീഴിൽ വിവിധ സ്ഥാപനങ്ങളുണ്ടെങ്കിൽ അയാൾക്ക് കീഴിലുള്ള തൊഴിലാളികളെ സൗകര്യപ്രദമായ രീതിയിൽ വിന്യസിക്കാൻ അനുമതി നൽകണമെന്ന നിർദേശവും പരിഗണനയിലുണ്ട്. വിദേശികളെ സ്പെഷലൈസ്ഡ് തസ്തികകളിലേക്ക് താൽക്കാലിക കരാർ പ്രകാരം നിയമിക്കാൻ അനുവദിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.ഇതു യാഥാർഥ്യമാകുന്ന പക്ഷം പ്രോജക്ടിെൻറ ആവശ്യത്തിനനുസരിച്ച് മൂന്നു മാസം, ആറുമാസം, ഒമ്പത് മാസം തുടങ്ങിയ കാലയളവിൽ വിദേശികളെ നിയമിക്കാൻ കഴിയും.
അനുവദിക്കാവുന്ന പദ്ധതികൾ, തൊഴിലാളികളുടെ സ്പെഷാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ ഇനിയും ധാരണയാകേണ്ടതുണ്ടെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെ റിപ്പോർട്ട് പറയുന്നു. ഇത് യാഥാർഥ്യമാകുന്ന പക്ഷം കമ്പനികൾക്ക് സാമ്പത്തിക ലാഭവും സമയലാഭവും ഉണ്ടാകുമെന്ന് അഭിപ്രായപ്പെടുന്നു. ഹ്രസ്വകാലത്തേക്ക് വേണ്ട തൊഴിലാളികളെ രണ്ടുവർഷ വിസയെടുത്ത് കൊണ്ടുവരേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കമ്പനിയുടമകളും മറ്റും ഇൗ നിർദേശത്തെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
