വിദേശ തൊഴിലാളികളുടെ എൻ.ഒ.സി റദ്ദാക്കൽ: ജനുവരി ആദ്യം തന്നെ നിലവിൽവരുമെന്ന് ഒമാൻ
text_fieldsെഎ.െഎ.എസ്.എസ് ഉച്ചകോടിയിൽ സയ്യിദ് ബദർ അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: ഒമാനിലെ വിദേശി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നതിന് എൻ.ഒ.സി വേണമെന്ന നിബന്ധന അടുത്ത വർഷം ആദ്യം തന്നെ എടുത്തുകളയും.
രാജ്യത്തിെൻറ തൊഴിൽ നയത്തിലെ സുപ്രധാന മാറ്റമായിരിക്കും എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കലെന്ന് ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ െഎ.െഎ.എസ്.എസ് ഉച്ചകോടിയിൽ സംസാരിക്കവേ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി പറഞ്ഞു. രാജ്യത്തിെൻറ സമ്പദ്ഘടന തുറന്നുനൽകാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2040 പദ്ധതിയുടെ ഭാഗമായാണ് എൻ.ഒ.സി വ്യവസ്ഥ ഒഴിവാക്കുന്നത്. തൊഴിൽ നിയമത്തിലെ മാറ്റത്തിനുപുറമെ പുതിയ വരുമാന നികുതി നടപ്പാക്കാനും സബ്സിഡികൾ ഒഴിവാക്കുന്നതുമടക്കം സാമ്പത്തിക പരിഷ്കരണ നടപടികൾക്കും പദ്ധതിയുണ്ടെന്ന് അൽ ബുസൈദി പറഞ്ഞു.
കുറഞ്ഞ വരുമാനക്കാരായ പൗരന്മാരുടെ സംരക്ഷണം ഉറപ്പുവരുത്തിയ ശേഷമാകും സാമ്പത്തിക പരിഷ്കരണ പദ്ധതികൾ നടപ്പാക്കുകയെന്നും അൽ ബുസൈദി കൂട്ടിച്ചേർത്തു. ടൂറിസം മേഖലക്ക് ഉണർവുപകരുന്നതിനും വിവിധ പദ്ധതികൾ നടപ്പാക്കും. ഇതിെൻറ ഭാഗമായി നൂറിലധികം രാഷ്ട്രങ്ങളിൽനിന്നുള്ളവർക്ക് രാജ്യത്തേക്ക് ഒരുമാസത്തെ വിസരഹിത പ്രവേശനം അനുവദിക്കുന്നതിനും പദ്ധതിയുണ്ടെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. എൻ.ഒ.സി ഒഴിവാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം ജൂണിലാണ് ഒമാൻ പ്രഖ്യാപിച്ചത്. സാമ്പത്തിക പരിഷ്കരണ പദ്ധതികളുടെ ഭാഗമായി അടുത്ത ഏപ്രിൽ മുതൽ രാജ്യത്ത് മൂല്യവർധിത നികുതി ഏർപ്പെടുത്തുമെന്ന് സുൽത്താൻ ഉത്തരവിട്ടിരുന്നു.