ഒമാനിൽ വാഹനങ്ങളുടെ ഗ്ലാസുകളിൽ 50 ശതമാനം വരെ ടിന്‍റ് ചെയ്യാൻ അനുമതി
text_fieldsമസ്കത്ത്: വാഹനങ്ങളുടെ ഗ്ലാസുകളിൽ 50 ശതമാനം വരെ ടിന്‍റ് (കറുത്ത ഫിലിം) ചെയ്യാൻ അനുമതി നൽകി റോയൽ ഒമാൻ പൊലീസ്. പുതിയ നിയമപ്രകാരം, വാഹന ഉടമകൾക്ക് മുൻവശത്തെ വിൻഡ് ഷീൽഡ് ഒഴികെയുള്ള മറ്റെല്ലാ ഗ്ലാസുകളും ടിന്‍റ് ചെയ്യാൻ അനുവാദമുണ്ട്. മുൻവശത്തെ വിൻഡ് ഷീൽഡ് ഒരുവിധ മാറ്റവുമില്ലാതെ പൂർണമായും സുതാര്യമായിരിക്കണം.
സൈഡ് ഗ്ലാസുകളിലും പിൻവശത്തെ ഗ്ലാസിലും പരമാവധി 50 ശതമാനം വരെ മാത്രമേ ടിന്‍റ് ചെയ്യാൻ പാടുള്ളൂ. ഫാക്ടറിയിൽ നിന്ന് തന്നെ കളർ ഗ്ലാസുകളോടെ എത്തുന്ന വാഹനങ്ങൾക്ക്, ഗ്ലാസുകൾ കുറഞ്ഞത് 30 ശതമാനം പ്രകാശമെങ്കിലും കടത്തിവിടുന്ന തരത്തിലുള്ളതാണെങ്കിൽ ലൈസൻസ് നൽകാൻ തടസമില്ലെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, വാഹനങ്ങളിൽ മാറ്റ് പെയിന്‍റ് പ്രൊട്ടക്ഷൻ ഫിലിമുകളോ റാപ്പുകളോ ഉപയോഗിക്കാനും പുതിയ ചട്ടങ്ങൾ അനുമതി നൽകുന്നുണ്ട്. എന്നാൽ ഇവക്ക് തിളക്കമുള്ള ഫിനിഷിങ് (ഗ്ലോസി ഫിനിഷിങ്) ഉണ്ടായിരിക്കണമെന്നും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒമാനിലെ കഠിനമായ കാലാവസ്ഥ കണക്കിലെടുത്ത്, ഡ്രൈവർമാരുടെ സുഖസൗകര്യങ്ങൾ, കാഴ്ചാ സൗകര്യം, റോഡ് സുരക്ഷ എന്നിവ ഉറപ്പാക്കിക്കൊണ്ട് വാഹന ഉടമകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്‍റെ ഭാഗമായാണ് റോയൽ ഒമാൻ പൊലീസിന്‍റെ ഈ പുതിയ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

