വിദേശത്തുനിന്ന് എത്തിയവരിൽ കോവിഡ് കണ്ടെത്തിയത് ആറു ശതമാനം പേർക്ക്
text_fieldsമസ്കത്ത്: വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവർക്കുള്ള പി.സി.ആർ പരിശോധനയിൽ ആറു ശതമാനം പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഡിസീസസ് സർവെയ്ലൻസ് ആൻഡ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സാലിം അൽ അബ്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് പരിശോധനയിൽ നെഗറ്റിവ് ആയാൽ രോഗബാധിതനല്ലെന്ന് അർഥമാക്കരുത്. ഇൻക്യുബേഷൻ ഘട്ടത്തിലാണെങ്കിൽ വൈറസ് ബാധ കണ്ടെത്താൻ കഴിയില്ല. ഇവർ ക്വാറൻറീൻ പാലിക്കുന്നതിൽ വീഴ്ച വരുത്തരുത്. ക്വാറൻറീെൻറ രണ്ടാം ദിനം മുതൽ 14ാം ദിവസം വരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. രോഗപ്പകർച്ച കുറക്കാൻ പൂർണ, ഭാഗിക ലോക്ഡൗണുകൾ നേരിട്ട് സഹായിച്ചതായാണ് പഠനങ്ങൾ കാണിക്കുന്നത്.
ലോക്ഡൗൺ കാലയളവിൽ മരണസംഖ്യ ഉയർന്നുതന്നെ തുടർന്നു. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ പൂർണഫലം വ്യക്തമാകാൻ രണ്ടാഴ്ചകൂടി സമയമെടുക്കും. ഇക്കാലയളവിൽ മരണസംഖ്യ കുറയുമെന്നാണ് കരുതുന്നതെന്നും അൽ അബ്രി പറഞ്ഞു. മരണങ്ങൾ കൂടുതലും ആശുപത്രികളിലാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗബാധിത കേസുകൾ സുഗമമായി കൈകാര്യം ചെയ്യാൻ രാത്രിസഞ്ചാര വിലക്ക് ആരോഗ്യ മേഖലയെ സഹായിച്ചിട്ടുമുണ്ട്. സ്കൂളുകളിലെ രോഗപ്പകർച്ച സംബന്ധിച്ച നിരീക്ഷണത്തിന് ആരോഗ്യ മന്ത്രാലയം പ്രത്യേക കർമപദ്ധതി തയറാക്കിവരുകയാണ്. ഒാരോ വിദ്യാർഥിയെയും നിരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇൗ പദ്ധതിക്കായി ആരോഗ്യ മന്ത്രാലയം ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിവരുകയാണെന്നും അൽ അബ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.