ഹുർമുസ് കടലിടുക്കിൽ നാവിക മൈൻ എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി; സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഒമാൻ
text_fieldsപ്രതീകാത്മക ഫയൽ ചിത്രം
മസ്കത്ത്: ഒമാൻ സമുദ്രാതിർത്തിക്കുള്ളിൽ ഹുർമുസ് കടലിടുക്കിലെ ഇൻഷോർ ട്രാഫിക് സോണിന് പടിഞ്ഞാറ് ഭാഗത്തായി നാവിക മൈൻ (കടലിൽ ഒഴുകി നടക്കുന്ന മൈൻ) എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തിയതിനെ തുടർന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) അടിയന്തര സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തന്ത്രപ്രധാനമായ ഹുർമുസ് ജലപാതയിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ ആവശ്യപ്പെട്ടു.
തീരദേശ ട്രാഫിക് സോണിന് പടിഞ്ഞാറ് ഭാഗത്തായി കണ്ടെത്തിയ ഈ സംശയാസ്പദമായ വസ്തുവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നത് വരെ ജാഗ്രത തുടരണമെന്നാണ് അധികൃതർ നൽകിയ നിർദേശം. കടലിൽ ഇത്തരം സംശയാസ്പദമായ വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും ഉടൻ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും എം.എസ്.സി കടൽ യാത്രക്കാരോടും മത്സ്യത്തൊഴിലാളികളോടും അഭ്യർഥിച്ചു. ആഗോളതലത്തിൽ എണ്ണ-വാതക കയറ്റുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതകളിലൊന്നാണ് ഹുർമുസ് കടലിടുക്ക്. ഈ മേഖലയിലെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഈ പുതിയ സംഭവവികാസം.
ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധത ഒമാനും ഇറാനും കഴിഞ്ഞ ദിവസം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ ഇക്കാര്യത്തിൽ ടെലിഫോൺ സംഭാഷണം നടത്തുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഇരു മന്ത്രിമാരും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായും അതത് രാജ്യങ്ങളുടെ പ്രാദേശിക സമുദ്രാതിർത്തിക്കുള്ളിലെ പരമാധികാര ഉത്തരവാദിത്തങ്ങൾ പാലിച്ചും സുരക്ഷ ഉറപ്പാക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

