നോർക്ക കെയർ പ്ലസ്; എൻറോള്‍മെന്‍റിനുള്ള അവസാന തീയതി നാളെ
text_fieldsമസ്കത്ത്: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ് എൻറോള്‍മെന്‍റിനുള്ള സമയ പരിധി ഞായറാഴ്ച അവസാനിക്കും. പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും മികച്ച ആരോഗ്യ-അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുക. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് നോർക്ക റൂട്ട്‌സ് നടപ്പിലാക്കിയ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പരിഷ്കരിച്ച രൂപമാണ് ‘നോർക്ക കെയർ പ്ലസ്’.
നിലവിൽ നോർക്ക കെയറിൽ അംഗമായവർക്കും നോർക്ക കെയർ പ്ലസിൽ ചേരാനാവും. ഗ്രൂപ്പ് മെഡിക്കൽ കവർ (ജി.എം.സി), പേഴ്‌സണൽ ആക്‌സിഡന്റ് (ജി.പി.എ) എന്നിവയിൽ അഞ്ചു ലക്ഷം മുതൽ ഒരു കോടി രൂപ വരെ പരിരക്ഷ തെരഞ്ഞെടുക്കാം. 10 ലക്ഷമോ അതിൽ കൂടുതലോ തുകയുടെ പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് 80 വയസ്സുവരെയുള്ള മാതാപിതാക്കളെയോ ഭർത്താവിന്റെ/ഭാര്യയുടെ മാതാപിതാക്കളെയോ ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ കഴിയും.
വിദേശത്തുനിന്നും മടങ്ങി കേരളത്തിൽ സ്ഥിരതാമസമാക്കിയാലും ഈ ആരോഗ്യ പരിരക്ഷ തുടർന്നും ലഭ്യമാകും എന്നത് ‘നോർക്ക കെയർ പ്ലസ് പദ്ധതിയുടെ വലിയൊരു സവിശേഷതയാണ്. ഇന്ത്യയിലുടനീളമുള്ള 14,000-ത്തിലധികം ആശുപത്രികളിൽ (കേരളത്തിലെ 500-ലേറെ ആശുപത്രികൾ ഉൾപ്പെടെ) പണരഹിത ചികിത്സാ സൗകര്യവും പദ്ധതിയിൽ ലഭ്യമാണ്. മുൻപേയുള്ള രോഗങ്ങൾക്കും ആദ്യ ദിവസം മുതൽ തന്നെ പരിരക്ഷ ലഭിക്കും. കൂടാതെ വെയിറ്റിംഗ് പീരിയഡ് നിബന്ധനകളും ഇല്ല.
സാധുവായ നോർക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി കാർഡുകളുള്ള വിദേശമലയാളികൾക്കും കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന എൻ.ആർ.കെ ഐ.ഡി കാർഡ് ഉള്ളവർക്കും ഈ പദ്ധതിയിൽ ചേരാം. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം.
നോർക്ക കെയർ പ്ലസ് വെബ് പോർട്ടൽ വഴി ഓൺലൈനായും നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്പ് വഴിയും എൻറോൾമെന്റ് പൂർത്തിയാക്കാം. ഏപ്രിൽ 12-നകം എൻറോൾ ചെയ്യുന്നവർക്ക് ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കായിരിക്കും പോളിസി കാലാവധി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി നോർക്ക റൂട്ട്‌സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
2025 സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നോർക്ക കെയർ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചത്. സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍ റോള്‍മെന്‍റില്‍ 136 രാജ്യങ്ങളിലെ പ്രവാസി മലയാളികൾ എൻ റോൾ ചെയ്തതുവഴി 1,32,000 അഞ്ചു ലക്ഷത്തിലധികം പ്രവാസികേരളീയ കുടുംബാംഗങ്ങൾക്കാണ് പരിരക്ഷ ലഭിച്ചത്.
ഇതിനകം 10,000 ത്തിലധികം ഗുണഭോക്താക്കൾ പദ്ധതി ഉപയോഗപ്പെടുത്തുകയും അതുവഴി 88 കോടിയിലധികം രൂപയുടെ ക്ലെയിമുകൾ പാസാവുകയും ചെയ്തു. നോർക്ക കെയർ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് പ്രവാസി സമൂഹത്തിൽനിന്നും ലഭിച്ചതെന്ന് നോർക്ക അധികൃതർ അറിയിച്ചു. പദ്ധതിയുടെ തുടക്കത്തിൽതന്നെ, നോർക്ക കെയർ പദ്ധതി വിപുലപ്പെടുത്തണമെന്നും പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കണമെന്നും പ്രവാസി സമൂഹം ആവശ്യമുന്നയിച്ചിരുന്നു. അഞ്ചാം ലോക കേരള സഭയിലും പ്രവാസി പ്രതിനിധികളും വിഷയമുന്നയിച്ചിരുന്നു. പ്രവാസി സമൂഹത്തിന്റെ ഈ ആവശ്യം പരിഗണിച്ചാണ് പുതുക്കിയ ഫീച്ചറുകളുമായി നോർക്ക കെയർ പ്ലസ് എന്ന പുതിയ പദ്ധതി ആവിഷ്‍കരിച്ചത്.
ലോകത്ത് പ്രവാസിസമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷ പദ്ധതിയാണ് നോര്‍ക്ക കെയർ പദ്ധതി. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുളള ഏഴു വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

