കാണികളെ അനുവദിക്കില്ല: ഒൗട്ട്ഡോർ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി
text_fieldsമസ്കത്ത്: ദേശീയ ടീമിനും ക്ലബുകൾക്കും വിവിധ കായിക കമ്മിറ്റികൾക്കും തങ്ങളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയം അനുമതി നൽകി.കാണികളുടെ സാന്നിധ്യം ഉണ്ടാവില്ലെന്ന് സംഘാടകർ ഉറപ്പിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
ഇതോടൊപ്പം സുപ്രീം കമ്മിറ്റിയുടെയും അതത് കായിക ഇനങ്ങളുടെ അന്താരാഷ്ട്ര ഫെഡറേഷനുകളുടെയും മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. പരിശീലനത്തിനും മത്സരങ്ങൾക്കും മുമ്പ് എല്ലാവിധ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് സംഘാടകർ ഉറപ്പുവരുത്തണം. ഇതിന് സ്പോർട്സ് കോംപ്ലക്സുകളിലെ സ്പെഷലിസ്റ്റുകളുടെ സേവനവും സ്പോർട്സ് ഫെഡറേഷനുകളുടെ സഹകരണവും തേടാം. പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി എല്ലാവിധ കായിക ഉപകരണങ്ങളും അണുമുക്തമാക്കണം. ആവശ്യമായ സ്ഥലങ്ങളിലെല്ലാം മാർഗനിർദേശങ്ങൾ എഴുതിവെക്കുകയും വേണം.
നേരിട്ടുള്ള ശാരീരിക സ്പർശനം ഒഴിവാക്കണം. കളിക്കാർക്കും ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർക്കും പതിവ് ആരോഗ്യ പരിശോധനകൾ നടത്തണം. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ മുഖാവരണം ധരിക്കണം. കളിക്കാർ പ്രത്യേക സ്പോർട്സ് ഉപകരണം ധരിക്കണം. പരിശീലനത്തിനു ശേഷമുള്ള ഒത്തുചേരൽ ഒഴിവാക്കണം. കാർ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിലും സ്റ്റേഡിയത്തിെൻറ പ്രവേശന കവാടങ്ങളിലും ഒത്തുചേരൽ പാടുള്ളതല്ല. മറ്റ് ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കണമെന്ന് സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.