പുതിയ ന്യൂനമർദം; നാളെ മുതൽ വീണ്ടും ശക്തമായ മഴ
text_fieldsകനത്ത മഴയിൽ ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിലൊന്നിൽനിന്നുള്ള കാഴ്ച
മസ്കത്ത്: രാജ്യത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ചവരെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും കനത്ത കാറ്റും ഇടിയും ഉണ്ടാകും. ആലിപ്പഴവും വർഷിക്കും. വിവിധ ഇടങ്ങളിൽ 30 മുതൽ 150 മി. മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 46 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റുവീശുക. കടൽ പ്രക്ഷുബ്ധമാകും. തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർവരെ ഉയർന്നേക്കും.
വെള്ളിയാഴ്ച മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വിവിധ ഇടങ്ങളിൽ 15 മുതൽ 40 മില്ലി മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 64 കീ. മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക.ശനിയാഴ്ചയാണ് ന്യൂനമർദത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ കനക്കുക. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത്, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 150 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 83 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഞായറാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ ഗവർണറേറ്റുകളിൽ 30 മുതൽ 50 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 27 മുതൽ 46 കി.മീറ്റർ വേഗത്തിൽ കാറ്റ് വീശുകയും ചെയ്യും. മുൻകരുതൽ എടുക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്നപ്രദേശങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും കപ്പൽ യാത്രക്കൊരുങ്ങുന്നവർ ദൂരക്കാഴ്ചയും കടലിന്റെ സാഹചര്യങ്ങളും പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

