ജനക്കൂട്ടത്തെ ആകർഷിക്കാൻ കഴിയാതെ മോദിയുടെ ഒമാനിലെ പൊതുപരിപാടി
text_fieldsമസ്കത്ത്: ജനക്കൂട്ടത്തിെൻറ സാന്നിധ്യത്താൽ വാർത്തകളിൽ ഇടം നേടുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പരിപാടികൾ. എന്നാൽ മസ്കത്തിൽ ഞായറാഴ്ച നടന്ന പൊതുപരിപാടി ചർച്ചയായത് കാണികളുടെ കുറവിനാൽ. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയമായ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലാണ് പരിപാടി നടന്നത്. മുപ്പതിനായിരത്തോളം പേർക്ക് ഇരിക്കാനാണ് ഇവിടെ ശേഷിയുള്ളത്. ഏതാണ്ട് ഇത്രത്തോളം തന്നെ പാസുകൾ വിതരണം ചെയ്തെങ്കിലും പരിപാടി കാണാൻ എത്തിയത് 13,000ത്തോളം പേരാണ്. ആറുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന പരിപാടി ഒരു മണിക്കൂറോളം വൈകിയാണ് തുടങ്ങിയതും.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യൽക്ലബിെൻറ സഹകരണത്തോടെയാണ് പരിപാടിക്കുള്ള പാസുകൾ വിതരണം ചെയ്തത്. സോഷ്യൽക്ലബ് മുഖേനയായിരുന്നു ആദ്യഘട്ട രജിസ്ട്രേഷൻ. രജിസ്ട്രേഷൻ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതോടെ എംബസി വെബ്സൈറ്റ് മുഖേനയും സംവിധാനമേർപ്പെടുത്തി. ഇതിന് പുറമെ തൊഴിലാളികളെയും വിദ്യാർഥികളെയും പെങ്കടുപ്പിക്കണമെന്ന് കാട്ടി കമ്പനികൾക്കും ഇന്ത്യൻ സ്കൂളുകൾക്കും എംബസി അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. അരദിവസത്തെ പരിപാടിയിൽ എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തിൽ പെങ്കടുക്കുന്ന തൊഴിലാളികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.
തലേ ദിവസമായ ശനിയാഴ്ച വൈകുന്നേരമാണ് തങ്ങൾക്ക് പരിപാടിയിൽ പെങ്കടുക്കണമെന്ന് നിർദേശം ലഭിച്ചതെന്ന് പ്രമുഖ ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ പറഞ്ഞു. എംബസി നിർദേശപ്രകാരം വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികളെയും പരിപാടിക്കായി എത്തിച്ചിരുന്നു. സ്കൂളുകളിൽ ചില ക്ലാസുകൾക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നൽകിയിരുന്നു. താഴ്ന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സ്കൂൾ യൂനിഫോമണിഞ്ഞും പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്നവർ കളർ ഡ്രസ് അണിഞ്ഞുമാണ് എത്തിയത്. സ്റ്റേഡിയത്തിൽ പ്രവേശനം ആരംഭിച്ച ഉച്ചക്ക് രണ്ടര മുതൽക്കേ വിദ്യാർഥികളിൽ ഭൂരിപക്ഷവും എത്തിയിരുന്നു.
മലയാളികൾ പരിപാടിയിൽ പൊതുവെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയിൽ കൂടുതലും. വി.െഎ.പി,വി.വി.െഎ.പി സീറ്റുകളും പൊതുവെ ശൂന്യമായിരുന്നു. മണിക്കൂറുകളാണ് ഇവർ കാത്തിരുന്നത്. ഒരു മണിക്കൂർ വൈകിയെങ്കിലും സ്റ്റേഡിയത്തിൽ എത്തിയ കാണികളെ ആവേശത്തിലാഴ്ത്തി പതിവ് ശൈലിയിലായിരുന്നു മോദിയുടെ പ്രസംഗം. തെൻറ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മോദി മുൻ സർക്കാരുകളെ കടന്നാക്രമിക്കാനും മറന്നില്ല.
ഏഴായിരത്തോളം അംഗങ്ങളാണ് സോഷ്യൽക്ലബിെൻറ വിവിധ വിഭാഗങ്ങളിലായി ഉള്ളത്. അംഗങ്ങളെ കൂടാതെ വിവിധ വിഭാഗങ്ങളിലെ അംഗങ്ങൾ അവരുടെ പരിചയക്കാരുടെ പേരുകളും രജിസ്റ്റർ ചെയ്തിരുന്നു. ബി.ജെ.പി അനുഭാവികളും പരിപാടിയിൽ പരമാവധി ആളുകളെ എത്തിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിൽ കാമ്പയിനിങ് നടത്തിയിരുന്നു. കോൺഗ്രസ്, സി.പി.എം അനുഭാവികൾ ഒാൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം ബോധപൂർവം പാസ് വാങ്ങിയില്ലെന്നാണ് ബി.ജെ.പി അനുകൂലികളുടെ പ്രധാന ആരോപണം. രണ്ടായിരത്തിലധികം പാസുകളാണ് ഇങ്ങനെ വരാതിരുന്നത്. പാസ് വാങ്ങിയ ശേഷം പരിപാടിക്ക് വരാതിരുന്നവരും നിരവധിയാണ്. ഞായറാഴ്ച പ്രവർത്തി ദിനമായതിെൻറ ബുദ്ധിമുട്ട് മൂലമാണ് ഇതെന്ന വിലയിരുത്തലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.