80,000 ചതുരശ്ര കിലോമീറ്ററിൽ നജ്ദ് അഗ്രികൾചർ ഏരിയ; ഭക്ഷ്യസുരക്ഷ ലക്ഷ്യം
text_fieldsമസ്കത്ത്: ഒമാനിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി, മത്സ്യസമ്പത്ത്, ജലവിഭവ മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്ന നജ്ദ് അഗ്രികൾചർ ഏരിയയുടെ വികസനം ദോഫാർ ഗവർണറേറ്റിൽ പുരോഗമിക്കുന്നു. ചെറുകിട, ഇടത്തര, വൻകിട കാർഷിക നിക്ഷേപങ്ങൾക്കെല്ലാം അനുയോജ്യമായ വിധമാണ് ഇവിടം ഒരുക്കിയിരിക്കുന്നതെന്ന് നജ്ദ് അഗ്രികൾചറൽ ഡെവലപ്മെന്റ് ഓഫിസിന്റെ ചുമതല വഹിക്കുന്ന ഡോ. ഖാലിദ് അൽ മശൈഖി പറഞ്ഞു.
ഇവിടെ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർക്ക് വളരെ ലളിതമായ നടപടിക്രമങ്ങളാണ് ഉണ്ടാകുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ടും സാധ്യതാപഠന റിപ്പോർട്ടും സമർപ്പിക്കണം. അത് മന്ത്രാലയത്തിന്റെ വിദഗ്ധർ പരിശോധിച്ചശേഷമാകും അനുമതി നൽകുക. ഏറ്റെടുക്കാനാഗ്രഹിക്കുന്ന ആദ്യത്തെ 100 ഏക്കറിന് 50 റിയാലാണ് വാർഷിക ഫീസ്. അധികമുള്ള ഓരോ ഏക്കറിനും അഞ്ചു റിയാൽ വീതം വാർഷിക ഫീസായി നൽകണം. തുംറൈത്ത്, അൽ മസിയൂന, ഷലീം, അൽ ഹലാനിയത് ഐലൻഡ്, മഖ്ഷാൻ എന്നീ വിലായത്തുകളിലായി 80,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നജ്ദ് അഗ്രികൾചർ ഏരിയ ഒരുങ്ങുന്നത്. കാർഷിക ജലസേചനത്തിനുള്ള സംവിധാനവും ഇവിടെ വൻതോതിൽ ഒരുക്കിയിട്ടുണ്ട്. ദോഫാർ മലനിരകളിലെ അരുവികളിൽനിന്നുള്ള വെള്ളവും ഭൂഗർഭ ജലസംവിധാനവും ഇതിനായി ഉപയോഗിക്കും. ജലസേചന സൗകര്യമൊരുക്കാനായി ദോഫാർ മലനിരകളുടെ വടക്കുഭാഗത്തായി ഡാമുകളും നിർമിക്കും. ഒട്ടുമിക്ക കാർഷിക ഉൽപന്നങ്ങളുടെയും ഉൽപാദനത്തിൽ ഒമാന് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുംവിധമാണ് നജ്ദ് അഗ്രികൾചർ ഏരിയ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡോ. ഖാലിദ് അൽ മശൈഖി പറഞ്ഞു. സവാള, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി എന്നിവയെല്ലാം ഒമാൻ ഇറക്കുമതി ചെയ്യുകയാണ്. പ്രതിവർഷം 6.5 കോടി റിയാലാണ് ഇവയുടെ ഇറക്കുമതിക്കായി ചെലവഴിക്കുന്നത്. ഇത്തരം ഉൽപന്നങ്ങളുടെ ഉൽപാദനത്തിനായിരിക്കും നജ്ദ് അഗ്രികൾചർ ഏരിയയിൽ കൂടുതൽ പ്രാധാന്യം നൽകുക.
വിത്തുകൾക്കും കീടനാശിനികൾക്കുമൊക്കെ സർക്കാർ സഹായവും ഏർപ്പെടുത്തും. ഇവിടേക്കുള്ള ഗതാഗതവും ലോജിസ്റ്റിക്സും സുഗമമാക്കുന്നതിന് ഷിസ്റിൽനിന്ന് സൈഹ് അൽ ഖൈറാത്തിലേക്ക് റോഡ് സൗകര്യം ഏർപ്പെടുത്തും. ഓരോ ഫാമിലേക്കും എത്തിപ്പെടാൻ കഴിയും വിധമാണ് റോഡ് സൗകര്യമൊരുക്കുക. ഇതുമൂലം സലാലയിലെയും മസ്കത്തിലെയും വിപണികളിലേക്ക് ഇവിടെനിന്ന് നേരിട്ട് ഉൽപന്നങ്ങൾ കൊണ്ടുപോകാൻ കഴിയുമെന്നും ഡോ. ഖാലിദ് അൽ മശൈഖി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.