മത്ര കേബ്ൾ കാർ പദ്ധതി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
text_fieldsമസ്കത്ത്: ടൂറിസം മേഖലക്ക് കരുത്തേകുന്ന മത്ര കേബിൾ കാർ പദ്ധതിയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മസ്കത്ത് ഗവർണറേറ്റിലെ നിരവധി ഉദ്യോഗസ്ഥർ പ്രവൃത്തി സ്ഥലം സന്ദർശിച്ചു. പദ്ധതിയുടെ ഒരു സ്ഥലത്ത് മണ്ണെടുക്കുന്ന ജോലികൾ നടക്കുന്നുണ്ടെന്നും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെന്നും കരാറുകാർ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് മത്ര വാലി ഡെപ്യൂട്ടി കേബിൾ കാർ പദ്ധതിയും മത്ര കോട്ടയോട് ചേർന്നുള്ള മ്യൂസിയവും സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി. റകാഇസ് എന്ന പേരിലുള്ള കമ്പനിയാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേബിള്‍ കാര്‍ യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം പദ്ധതി നടത്തിപ്പ് ചുമതലയും കമ്പനിക്കായിരിക്കും. ഏകദേശം 12 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്രയുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന പദ്ധതി, മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ഏറ്റവും ദൈർഘ്യമേറിയതാണെന്നാണ് റിപ്പോർട്ട്.
മത്ര കോർണിഷിനോട് ചേർന്നുള്ള പദ്ധതി വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്. കോർണിഷിലെ ഫിഷ് മാർക്കറ്റ് സ്റ്റാൻഡിൽനിന്നായിരിക്കും കേബിൾ കാർ യാത്ര ആരംഭിക്കുക. റിയാംപാർക്കിന് മുന്നിലായിരിക്കും അടുത്ത സ്റ്റോപ്പ്. ഇത് റൈഡർമാർക്ക് വിശ്രമിക്കാനും കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കാനുമുള്ള സ്റ്റോപ്പായി പ്രവർത്തിക്കും.
പദ്ധതിയുടെ ആകൃതി ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് ഇംഗീഷ് അക്ഷരമാലയിലെ ‘വി’ പോലെയായിരിക്കും. ഒരാൾക്ക് നാലു മുതൽ ആറുമുതൽ റിയാൽ ചിലവ് വരുമെന്നാണ് കരുതുന്നത്. 34 കേബിൾ കാറുകളായിരിക്കും ഉണ്ടാകുക. കേബിൾ കാർ സംവിധാനങ്ങളുടെ രൂപകൽപന, സർവേ, നിർമാണം എന്നിവയിൽ വിദഗ്ധരാണ് റകേസ് ഇൻവെസ്റ്റ്മെന്റ്സ് കമ്പനി.
പദ്ധതി പൂർത്തിയാകുന്നതോടെ മത്രയിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും ഉണ്ടാകുക. സുൽത്താനേറ്റിലെ ടൂറിസം മേഖലക്ക് പദ്ധതി മികച്ച സംഭാവന നൽകുമെന്നാണ് അധികൃതർ കണക്ക് കൂട്ടുന്നത്. മത്രയുടെ വികസനത്തിന് കുതിപ്പേകുന്ന വിവിധ പദ്ധതികളും അധികൃതർ നടപ്പാക്കാൻ ഒരുങ്ങുന്നുണ്ട്. മത്ര തീരത്ത് വാട്ടര്‍ ടാക്സി സര്‍വിസ്, കഫെ എന്നിവ സ്ഥാപിക്കുന്നതിനും ഒമ്രാൻ ഗ്രൂപ്പിന് പദ്ധതിയുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയും പ്രദേശത്തെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

