മത്രയിൽ ഇക്കുറി ആശങ്കയില്ല, മഴ പകർന്നത് ആശ്വാസം
text_fieldsമസ്കത്ത്: രണ്ടാഴ്ച മുമ്പുണ്ടായ മഴക്കെടുതിയുടെ നടുക്കുന്ന ഓർമകളുള്ള മത്ര സൂഖിലെ കച്ചവടക്കാർ കാലാവസ്ഥ പ്രവചനം കേട്ടാൽ തന്നെ ആശങ്കാകുലരാവും. എന്നാൽ, ഇത്തവണ ആശങ്കക്കൊപ്പം അതിജാഗ്രതയും പുലർത്തിയതോടെ മഴ പെയ്തുതോർന്നപ്പോൾ അവരുടെ മനസ്സിൽ തെളിഞ്ഞത് നിറഞ്ഞ ആശ്വാസം. കടയിൽ നിരത്തിയിട്ട് വില്പനക്കായും പ്രദര്‍ശിപ്പിച്ചും വെച്ചിരുന്ന മുഴുവൻ സാധനങ്ങളും ഉയരമുള്ള ഭാഗങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുകയും സ്റ്റോക്കുള്ളവ ഗോഡൗണുകളിലേക്ക് മാറ്റിയുമൊക്കെയാണ് മഴക്കെടുതിയെ നേരിടാനൊരുങ്ങിയത്.
കൂടാതെ കടയുടെ ഷട്ടറിട്ട ശേഷം ഇരുമ്പ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും വെള്ളം കയറാന്‍ സാധ്യതയുള്ള ഭഗങ്ങളിലും വിടവുകളിലുമൊക്കെ ഫോം അടിച്ച് ഭദ്രമാക്കുകയും ചെയ്താണ് വ്യാപാരികളും ജീവനക്കാരും സൂഖ് വിട്ടത്. മഴയെ മത്ര നിവാസികൾക്ക് ഭയമില്ലെങ്കിലും മഴത്തുള്ളികള്‍ വാദിയായി രൂപാന്തരം പ്രാപിച്ച് കുത്തിയൊലിച്ച് വരുന്നതാണ് മത്രയിലുള്ളവരെ ആശങ്കയിലാഴ്ത്തിയിരുന്നത്.
ഏതാനും ദിവസങ്ങൾ മുമ്പ് പെയ്ത മഴയിലും വെള്ളപ്പാച്ചിലിലും മത്ര സൂഖിലെ നിരവധി കടകളിലാണ് വെള്ളം കയറിയത്. മഴ ഞായറാഴ്ച വെളുപ്പിന് ചെറുതായി ചാറി പിന്വാങ്ങിയതിെൻറ ആശ്വാസത്തിലാണ് മത്ര നിവാസികൾ. പകല്‍ മുഴുവൻ അന്തരീക്ഷം മേഘാവൃതമായിരുന്നു. ഉച്ചയോടെ മഴയുണ്ടാകുമെന്ന് കാണിക്കുന്ന കാലാവസ്ഥ വാർത്തകളെ തുടർന്ന് സാധാരണ ഉച്ചവിശ്രമത്തിന് മടങ്ങുന്നവരും സാധനങ്ങള്‍ കടക്കകത്തേക്ക് ഭദ്രമായി എടുത്തുവെച്ച് ഷട്ടറിട്ടാണ് പോയത്.
ഏതായാലും ആശങ്കപ്പെട്ടതുപോലെ മഴ നാശനഷ്ടങ്ങളൊന്നും വരുത്താത്തതിലുള്ള ആശ്വാസത്തിലാണ് ഇവർ. ഉച്ചക്ക് ഒരു മണിയോടെ പെയ്ത മഴ തീവ്രമായ തോതിലല്ലാത്തതിനാല് മലമുകളില്‍നിന്ന് നീരൊഴുക്കായി വന്ന വെള്ളപ്പാച്ചില്‍ കഴിഞ്ഞ ആഴ്ചയിലേതുപോലെ ശക്തമായ വാദിയായി രൂപാന്തരപ്പെട്ടില്ലെന്നതിനാല് ആശ്വസിക്കുകയാണ് വ്യാപാരികളും പ്രദേശവാസികളും.
മത്ര സൂഖിലെ ടൂറിസ്റ്റുകള്‍ എത്തുന്ന ഭാഗമായ പോര്ബംബ മാർക്കറ്റിലൂടെ മഴ തോര്‍ന്നിട്ടും നീരൊഴുക്ക് തുടര്‍ന്നതിനാല്‍ കച്ചവടക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും അൽപം പ്രയാസം നേരിട്ടു. ടൂറിസ്റ്റുകള്‍ കപ്പലില്‍ എത്തിയ ദിവസം കൂടിയാണ് മഴ എന്നുള്ളതിനാല്‍ മഴ വ്യാപാരത്തെ മന്ദഗതിയിലാക്കി. വൈകീട്ട് നാലരയോടെ വീണ്ടും മഴ പെയ്തതിനാൽ പ്രധാന സൂഖിലെ കടകളൊന്നും തുറന്നുപ്രവര്ത്തിച്ചുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.