കച്ചവടമില്ല, ചെലവു വർധിച്ചു: ചെറുകിട വ്യാപാരികൾ ആശങ്കയിൽ
text_fieldsമസ്കത്ത്: ചെലവുവർധനയും കച്ചവടമില്ലായ്മയും റൂവി, മത്ര മേഖലയിലെ ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കുന്നു. റൂവി, മത്ര മേഖലയിൽ നൂറുകണക്കിന് ചെറുകിട വ്യാപാരികളാണുള്ളത്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണ്. ഇവരിൽ നല്ല ശതമാനം പേരും 25 ലധികം വർഷങ്ങളായി വ്യാപാരരംഗത്തുള്ളവരാണ്.
ഒരുകാലത്ത് മസ്കത്തിലെ വ്യാപാര കേന്ദ്രമായിരുന്ന റൂവിയിൽ കൈനിറയെ കച്ചവടം നടത്തിയവർ ഇന്ന് ദിവസം കിട്ടുന്ന ചുരുക്കം ഉപഭോക്താക്കളെ കൊണ്ടാണ് നിലനിന്നുപോരുന്നത്. വാരാന്ത്യ അവധി ദിവസങ്ങളിൽ മാത്രമാണ് നേരിയതോതിലെങ്കിലും ആളുകളെത്തുന്നത്. പുതപ്പും പെട്ടികളും ബാഗുകളും സ്റ്റേഷനറി സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളുമൊക്കെ വിൽക്കുന്ന നൂറുകണക്കിന് കടകളാണ് ഏതാനും വർഷങ്ങൾക്കുമുമ്പ് വരെ റൂവിയിലുണ്ടായിരുന്നത്. മറ്റു സാധനങ്ങളുടെ കച്ചവടം കുറഞ്ഞതോടെ പല കടകളും മൊബൈൽ ഫോൺ ഷോപ്പുകളായി രൂപം പ്രാപിച്ചു. അപ്പോഴും പിടിച്ചുനിന്ന പല ചെറുകിട സ്ഥാപനങ്ങളും മുന്നോട്ടുപോകാനാകാതെ വിഷമിക്കുകയാണ്.
ഹൈപ്പർ മാർക്കറ്റുകളുടെ വരവാണ് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് വിനയായത്. റൂവി മേഖലയിൽ ഹൈപ്പർമാർക്കറ്റുകൾ വർധിച്ചതോടെ ഇവ തമ്മിലുള്ള കിടമത്സരവും ആരംഭിച്ചു. അടുത്തിടെ വാദീ കബീറിൽ ഒരു ഹൈപ്പർ മാർക്കറ്റ് പുതുതായി തുടങ്ങിയതോടെയാണ് ഇൗ മത്സരത്തിന് വീറ് വർധിച്ചത്. ഒാഫറുകൾ വഴി സൗന്ദര്യ വർധകമടക്കമുള്ള പല ഉൽപന്നങ്ങളും ചെറുകിട സ്ഥാപനങ്ങളുടെ പകുതിവിലക്കാണ് ഹൈപ്പറുകളിൽ വിൽപന നടത്തുന്നത്. കമ്പനികളിൽനിന്ന് ഉൽപന്നങ്ങൾ മൊത്തമായെടുത്ത് കണ്ടെയ്നറുകൾ വഴി ഒമാനിലെത്തിക്കുന്നതിനാൽ ഇവർക്ക് കുറഞ്ഞ വിലക്ക് വിൽപന നടത്താൻ കഴിയും. എന്നാൽ, ഒമാനിലെ മൊത്ത വ്യാപാരികളിൽനിന്നും ദുബൈയിൽനിന്നും ഉൽപന്നങ്ങൾ എത്തിക്കുന്ന ചെറുകിട വ്യാപാരികൾക്ക് ഹൈപ്പർമാർക്കറ്റുകളോട് പിടിച്ചു നിൽക്കാനാകാത്ത സ്ഥിതിയാണുള്ളത്.
ചെറുകിട സ്ഥാപനങ്ങളെ ആശ്രയിച്ചിരുന്ന വലിയ ശതമാനം ഉപഭോക്താക്കൾ ഇപ്പോൾ ചെറിയ ആവശ്യങ്ങൾക്കുപോലും ഹൈപ്പറുകളെയാണ് ആശ്രയിക്കുന്നത്.
അതിനിടെ, ചെലവുകൾ വർധിക്കുന്നത് ചെറുകിട വ്യാപാരികളിൽ ആശങ്ക ഇരട്ടിയാക്കുന്നു. പ്രധാന സ്ഥലങ്ങളിലെ പല കടകൾക്കും വാടക ഉയർത്തിയിട്ടുണ്ട്. മത്രയിലാണ് ഇൗ പ്രവണത ഏറെയും. വാടക വർധിപ്പിച്ചതുമൂലമുളള പ്രയാസങ്ങൾ മത്രയിൽ വ്യാപാരിയായ അബ്ദുൽ അസീസ് കണ്ടത്തിൽ മാധ്യമത്തോട് പറഞ്ഞു.
വ്യാപാരം കുറഞ്ഞതോടെ പലരും അധിക തൊഴിലാളികളെ ഒഴിവാക്കുന്നുണ്ട്. അതോടൊപ്പം, മസ്കത്ത് നഗരസഭ ബോർഡുകളുടെ ലൈസൻസ് തുക വർധിപ്പിച്ചതും വ്യാപാരികൾക്ക് കനത്ത പ്രഹരമായി. ബോർഡ് പുതുക്കൽ തുക വൻതോതിൽ വർധിപ്പിച്ചിരുന്നു. വർഷം തോറും ഇതിനും പണം കണ്ടെത്തേണ്ട പ്രയാസത്തിലാണ് വ്യാപാരികൾ. ചെലവുകൾ വർധിച്ചതോടെ മുന്നോട്ടുള്ള വഴിയറിയാതെ ആശങ്കപ്പെട്ടു കഴിയുകയാണ് പലരും. 30ഉം 35 ഉം വർഷം ഒമാനിൽ സ്ഥിരജോലിക്കാരായ ഞങ്ങൾ ഇനി നാട്ടിൽ പോയിട്ട് എന്തുചെയ്യാൻ കഴിയുമെന്നും ഇവർ ചോദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.