മസ്കത്ത്: കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നുമുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ എത്തിയവർ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി.
ഒമാനികൾ അല്ലാത്തവർക്ക് പ്രവേശന വിലക്ക് ഏർപ്പെടു ത്തിയുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ തുടർന്നാണ് ഇവർക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കാത്തത്. തിരുവനന്തപുരത്ത് നിന്നുള്ള വിമാനം രാവിലെ പത്ത് മണിക്കും കൊച്ചിയിൽ നിന്നുള്ള വിമാനം 11 മണിക്കുമാണ് മസ്കത്തിൽ ലാൻഡ് ചെയ്തത്. വിമാനകമ്പനി അധികൃതരും കൈയൊഴിഞ്ഞ മട്ടാണ്.
ഉച്ചക്ക് രണ്ട് മണിയായിട്ടും സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലെ യാത്രക്കാരനായ പന്തളം സ്വദേശി പറഞ്ഞു. മണിക്കൂറുകളോളം എമിഗ്രേഷന് മുന്നിലുള്ള ഭാഗത്താണ് യാത്രക്കാർ കാത്തിരുന്നത്.
ഒമാൻ സമയം ഉച്ചക്ക് രണ്ട് മണിയോടെ ഡിപ്പാർച്ചർ ഭാഗത്തേക്ക് പോകാൻ നിർദേശിച്ചതായും തിരിച്ചുപോകുന്ന കാര്യം സംസാരിക്കാമെന്ന് പറഞ്ഞതായും പന്തളം സ്വദേശി പറഞ്ഞു.