Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിലെ യോഗം വിപുലമായ ചർച്ചകൾക്ക് വഴിവെച്ചേക്കാം: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

text_fields
bookmark_border
മസ്കത്തിലെ യോഗം വിപുലമായ ചർച്ചകൾക്ക് വഴിവെച്ചേക്കാം: ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
cancel

തെഹ്‌റാൻ: ഹുർമുസ് വിഷയത്തിൽ തിങ്കളാഴ്ച മസ്കത്തിൽ ഗൾഫ് രാജ്യങ്ങളുമായി നടക്കാനിരിക്കുന്ന യോഗം വിപുലമായ പ്രാദേശിക ചർച്ചകളുടെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. യോഗത്തിൽ ഇറാനും വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം. അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യമുള്ള കപ്പൽ ഗതാഗത പാതയായ ഹുർമുസ് കടലിടുക്കിലെ സുരക്ഷയും ക്രമീകരണങ്ങളും മാത്രമാണ് നിലവിൽ ഈ ചർച്ചയിലെ ഏക അജണ്ട. ഒമാൻ ആണ് ഈ ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്നത്.

തിങ്കളാഴ്ചത്തെ ചർച്ചയുടെ അജണ്ട ഹുർമുസ് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ കൂടിക്കാഴ്ച ഭാവിയിൽ മറ്റ് പ്രാദേശിക വിഷയങ്ങൾ കൂടി ചർച്ച ചെയ്യാനുള്ള വേദിയായി മാറുമെന്ന് ഇറാൻ വിശ്വസിക്കുന്നതായി അരാഗ്ചി ‘അൽ അറബി അൽ ജദീദ്’ മാധ്യമത്തോട് പറഞ്ഞു.

മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നത് വഴി ബാഹ്യശക്തികളെ ആശ്രയിക്കുന്നത് കുറക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക സഹകരണം വർധിക്കുന്നതോടെ, മേഖലക്ക് പുറത്തുനിന്നുള്ള ഇടപെടലുകൾക്കും അവർ അടിച്ചേൽപ്പിക്കുന്ന ക്രമീകരണങ്ങൾക്കുമുള്ള സാധ്യതകൾ സ്വാഭാവികമായും കുറയുമെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഇടനാഴികളിലൊന്നായ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ആഗോളതലത്തിൽ ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ യോഗം ചേരുന്നത്.

നിലവിലെ പ്രാദേശിക സംഘർഷങ്ങൾക്ക് മുമ്പ്, ലോകത്തിലെ മൊത്തം എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോയിരുന്നത് ഈ ജലപാതയിലൂടെയായിരുന്നു. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ പരസ്പര ധാരണ മെച്ചപ്പെടുത്താനും പങ്കാളിത്ത സുരക്ഷ ശക്തമാക്കാനുമാണ് മസ്കത്തിൽ നടക്കുന്ന യോഗം ലക്ഷ്യമിടുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യഘട്ട ചർച്ചകൾ വിജയകരമായാൽ, കടൽമാർഗമുള്ള സുരക്ഷാ വിഷയങ്ങൾക്ക് അപ്പുറത്തേക്ക് ചർച്ചകൾ വ്യാപിപ്പിക്കാൻ തയാറാണെന്ന സൂചനയും ഇറാൻ നൽകിയിട്ടുണ്ട്.

ഹുർമുസിൽ സംയുക്ത കപ്പൽ പാത സ്ഥാപിക്കുന്നതിനുള്ള കരാറിൽ തിങ്കളാഴ്ച ഇറാനും ഒമാനും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുമെന്നും ഒപ്പിടുന്ന കരാർ സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനെ അറിയിക്കുമെന്നും ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാൻ കഴിഞ്ഞദിവസം ‘ഇന്ത്യാ ടുഡേ’ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Talks Could Open Path to Wider Regional Discussions: Abbas Araghchi
Next Story