മസ്കത്ത് വിമാനത്താവളത്തെ ആശ്രയിച്ചത് കൂടുതലും ഇന്ത്യക്കാർ
text_fieldsമസ്കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ്. ഈ വർഷം ഫെബ്രുവരിയിലെ യാത്രക്കാരെ മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 21.85 ശതമാനത്തിന്റെ വർധനവാണുണ്ടായിരിക്കുന്നതെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ സുൽത്താനേറ്റിലെത്തിയ യാത്രക്കാരുടെ എണ്ണം 27,17,835 ആണ്.
മുൻവർഷം ഇക്കാലയളവിലിത് 22,31,451ആയിരുന്നു. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് 16,996 വിമാനങ്ങളിലായി 24,63,856 യാത്രക്കാരെയാണ് ലഭിച്ചത്. ഇതിൽ 22, 88,119 പേർ അന്താരാഷ്ട്ര യാത്രക്കാരായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.9 ശതമാനത്തിന്റെ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിമാനങ്ങളുടെ എണ്ണത്തിലും 16.4 ശതമാനത്തിന്റെ ഉയർച്ചയാണ് കൈവരിച്ചത്. ഇതിൽ 15,678 എണ്ണം അന്താരാഷ്ട്ര വിമാനങ്ങളാണ്.1,318 ആഭ്യന്തര വിമാനങ്ങളിലായി 1,75,737 യാത്രക്കാർക്കും വിമാനത്താവളം സേവനം നൽകി. ഫെബ്രുവരിയിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളംവഴി ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാരാണ്. 75,521 പേർ എത്തിച്ചേരാനും 70,951 പേർ പുറപ്പെടാനും വിമാനത്താവളത്തെ ആശ്രയിക്കുകയുണ്ടായി.
തൊട്ടടുത്ത് ബംഗ്ലാദേശ് പൗരന്മാരും (15,867 ആഗമനങ്ങളും 20,980 പുറപ്പെടലും) പാകിസ്താനികളും (23,803 ആഗമനവും 21,740 പുറപ്പെടലും) ആണ്. സലാല എയർപോർട്ടിലും യാത്രക്കാരുടെ എണ്ണത്തിൽ ഉയർച്ചയാണ് കാണിക്കുന്നത്. 2,32,077 ആളുകാണ് വിമാനത്താവളംവഴി യത്ര ചെയ്തത്. മുൻവർഷത്തെ ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ 10.1 ശതമാനത്തിന്റെ വളർച്ചയാണുണ്ടായിരിക്കുന്നത്. ആകെ വിമാനങ്ങളിൽ 6.1 ശതമാനത്തിന്റെ ഉയർച്ചയും കൈവരിച്ചു.1,15,060 യാത്രക്കാരെ വഹിച്ച് 840 അന്താരാഷ്ട്ര വിമാനങ്ങളും 117,017 ആഭ്യന്തര യാത്രക്കാരുമായി 732 വിമാനങ്ങളും സലാലയിലെത്തുകയുണ്ടായി.
സുഹാർ എയർപോർട്ടിൽ 110 വിമാനങ്ങളിലായി 11,410 യാത്രക്കാരും ദുകം എയർപോർട്ടിൽ 104 വിമാനങ്ങളിലായി 10,492 യാത്രക്കാരും ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സഞ്ചരിക്കുകയുണ്ടായി. യാത്രക്കാരുടെ വർധനവ്, വ്യോമഗതാഗതത്തിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ ഒമാന്റെ വർധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.