വിനിമയ നിരക്കിലെ വർധന: മുണ്ട് മുറുക്കിയുടുത്ത് പരമാവധി പണം നാട്ടിലെത്തിക്കാൻ പ്രവാസികൾ
text_fieldsമസ്കത്ത്: റിയാലിെൻറ വിനിമയ നിരക്ക് അവിശ്വസനീയമായി ഉയർന്നുകൊണ്ടിരിക്കെ പ്രവാസിയുടെ ജീവിതശൈലിയും മാറുന്നു. വെള്ളിയാഴ്ച ഒരു ഒമാനി റിയാലിന് 192 രൂപക്ക് മുകളിൽ വരെ ഒരുസമയം ധനവിനിമയ സ്ഥാപനങ്ങൾ നൽകി. ചെലവു ചുരുക്കി പരമാവധി പണം നാട്ടിലെത്തിക്കുകയെന്ന രീതിയാണ് പ്രവാസികൾ ഇപ്പോൾ സ്വീകരിക്കുന്നത്. റിയാലിന് 200 രൂപ കിട്ടുമെന്ന പ്രതീക്ഷയിൽ പണം അയക്കാതെ കാത്തിരിക്കുന്നവരുമുണ്ട്. എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ടാണ് റിയാലിെൻറ വിനിമയ നിരക്ക് 190 രൂപ കടന്നത്. വെള്ളിയാഴ്ച റിസർവ് ബാങ്കിെൻറ വായ്പാനയമാണ് രൂപയുടെ മൂല്യത്തിലെ ഇടിവിന് വഴിയൊരുക്കിയത്.
രാവിലെ ഡോളറിന് 73.52 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചതോടെ ഇത് 74.22ലേക്ക് ഇടിഞ്ഞു. വിപണിയുടെ പ്രതീക്ഷക്ക് വിരുദ്ധമായി റിസർവ്ബാങ്ക് പലിശനിരക്കുകളിൽ വർധനവ് വരുത്താതിരുന്നതാണ് രൂപയുടെ ഇടിവിന് കാരണമായതെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു.
രൂപ 74.22ലെത്തിയതോടെ റിയാലിന് 192.60 രൂപ എന്ന നിരക്ക് വരെ ധനവിനിമയ സ്ഥാപനങ്ങൾ നൽകി. തുടർന്ന് രൂപ ശക്തിപ്പെട്ട് 73.76ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 191.25 രൂപ മുതൽ 191.40 വരെയാണ് ധനവിനിമയ സ്ഥാപനങ്ങൾ വൈകുന്നേരം നൽകുന്നത്. ഇൗ വർഷം അവസാനത്തോടെ വിനിമയ നിരക്ക് 180 കടക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നെങ്കിലും 190 രൂപയിലെത്തുമെന്ന് ആരും വിചാരിച്ചിരുന്നില്ല. ഏപ്രിൽ പകുതിയിൽ 170 രൂപയിൽ താഴെ മാത്രമായിരുന്നു വിനിമയ നിരക്ക്. ആറ് മാസം കൊണ്ട് വിനിമയ നിരക്കിൽ ഒരു റിയാലിന് 20 രൂപയിലധികമാണ് വർധിച്ചത്. മേയ് 22നാണ് വിനിമയ നിരക്ക് 175 രൂപ കടന്നത്. ജൂലൈ അവസാനം വരെ 178ൽ താഴെ നിന്നു. ആഗസ്റ്റ് 16നാണ് 180 കടന്നത്.
180 കടന്നതോടെ തന്നെ പലരും വൻ സംഖ്യകൾ നാട്ടിലേക്കയച്ചതായി ധനവിനിമയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു. പണം കരുതിവെക്കുന്ന പലരും ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നുമുണ്ട്. റിയാലിന് 180 രൂപ കടന്നപ്പോൾ തന്നെ നിരവധി പേർ ബാങ്കുകളിൽ നിന്നും വായ്പ തരപ്പെടുത്തി നാട്ടിലേക്ക് പണമയച്ചിരുന്നു. ഇപ്പോൾ സാധാരണ ശമ്പളക്കാർ മാത്രമാണ് പണം അയക്കുന്നത്. തങ്ങളുടെ അധ്വാനത്തിന് ഉയർന്ന മൂല്യം കിട്ടുന്നതിെൻറ സന്തുഷ്ടിയുണ്ടെങ്കിലും നാട്ടിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുകളിൽ ആശങ്ക പ്രകടിപ്പിക്കുന്നവരും ഉണ്ട്.
വിനിമയ നിരക്ക് ഉയർന്നതോടെ അനാവശ്യ ചെലവുകൾ ഒഴിവാക്കി പരമാവധി പണം നാട്ടിലെത്തിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. വിനിമയ നിരക്ക് 200 ലെത്തിയാൽ ചായകുടി പോലും പലരും കുറക്കാൻ സാധ്യതയുണ്ടെന്ന് റൂവിയിലെ ഒരു വ്യാപാരി പറയുന്നു. അവർ ചെലവുകൾ ഇന്ത്യൻ രൂപയിൽ കൂട്ടാൻ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. ഇത് തങ്ങളുടെ വ്യാപാരത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതേ പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യാപാരികൾ കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. വെള്ളിയാഴ്ച പോലും കസ്റ്റമർ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ റൂവിയിലുള്ളതെന്ന് വ്യാപാരികൾ പറയുന്നു.
ഹൈപർ മാർക്കറ്റുകൾ ഒാഫറുകൾ നിരത്തി കസ്റ്റമറെ ആകർഷിക്കുന്നതും തങ്ങൾക്ക് വിനയാകുന്നു. ഇപ്പോൾ നാട്ടിൽ പോകുേമ്പാൾ പോലും പർച്ചേസ് നടത്താത്ത അവസ്ഥയാണുള്ളതെന്നും വ്യാപാരികൾ പറയുന്നു. ഒരുകാലത്ത് ഇന്ത്യക്കാരായിരുന്നു കൂടുതൽ പർചേസുകൾ നടത്തിയിരുന്നത്. ഇതിൽ മലയാളികളാണ് കുടുതൽ ഉൽപന്നങ്ങൾ വാങ്ങുന്നതും നല്ല പർേചസ് നടത്തുന്നതും. നല്ല ഭക്ഷണം കഴിക്കുന്നതും മലയാളികളാണ്. വിനിമയ നിരക്ക് കൂടിയതോടെ പലരും ഭക്ഷണം താമസ സ്ഥലങ്ങളിൽ ഉണ്ടാക്കി കഴിക്കുകയാണ്. വില കൂടിയ ഹോട്ടലുകളിലെ ഭക്ഷണം ഒഴിവാക്കി കോഫിഷോപ്പുകളെയും കഫറ്റീരിയകളെയും ആശ്രയിക്കുന്നവരുമുണ്ട്. വിനിമയ നിരക്ക് ഇനിയും ഉയരുകയാണെങ്കിൽ മുണ്ടു മുറുക്കിയുടുത്ത് പലരും പരമാവധി പണം നാട്ടിലേക്കയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.