ഒമാനിവൽകരണത്തിൽ തട്ടിപ്പ്; കമ്പനികൾക്ക് ശക്തമായ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം
text_fieldsമസ്കത്ത്: ഒമാനിലെ കമ്പനികളിലെ സ്വദേശിവൽകരണവുമായി ബന്ധപ്പെട്ട് കർശന മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. സ്ഥാപനങ്ങളിൽ ഒമാനി പൗരന്മാരെ ജോലിക്കുവെച്ചതായി രേഖകളിൽ കാണിക്കുകയും അതേസമയം, ജോലിയിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യം നിർബന്ധമായും ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ, ഒമാനി പൗരന്മാരോട് വെറുതെ കമ്പനി രേഖകളിൽ പേര് മാത്രമുള്ള ജീവനക്കാരാകാതെ, തൊഴിൽ വിപണിയിൽ സജീവവും ഉൽപാദനക്ഷമതയുള്ളവരുമായ അംഗങ്ങളാകാൻ ആഹ്വാനം ചെയ്തു. ഒമാനി പൗരന്മാർക്ക് യഥാർഥത്തിൽ ജോലി നൽകാതെ പേരിന് മാത്രം ജീവനക്കാരായി രജിസ്റ്റർ ചെയ്യുന്നത് രാജ്യത്തെ തൊഴിൽ മേഖലയുടെ വളർച്ചയെ തകർക്കുമെന്നും ഉദ്യോഗാർഥികൾക്ക് വിലപ്പെട്ട തൊഴിൽ നൈപുണ്യവും പരിചയസമ്പത്തും ലഭിക്കാനുള്ള അവസരം ഇല്ലാതാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനും ഫീസ് ഇളവുകൾക്കുമായി കമ്പനികൾ നടത്തുന്ന ഇത്തരം വ്യാജ രജിസ്ട്രേഷനുകൾ ദേശീയ തൊഴിൽ ശേഷിയുടെ വികസനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. കൂടാതെ, ഇത് പൗരന്മാർക്ക് പ്രായോഗിക പരിചയം നേടുന്നതിനും തൊഴിൽ പഠിച്ചെടുത്ത് സുസ്ഥിരമായ കരിയർ രൂപപ്പെടുത്തുന്നതിനും തടസ്സമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

