യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഒമാൻ വിദേശകാര്യമന്ത്രിയുമായി ടെലിഫോണിൽ ചർച്ച നടത്തി
text_fieldsമസ്കത്ത്: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയെ ടെലിഫോണിൽ ബന്ധപ്പെട്ടു. ഗൾഫ് പ്രതിസന്ധിയിലെ നിലവിലെ സ്ഥിതിഗതികളും യമൻ പ്രശ്നവും ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
പ്രശ്ന പരിഹാരത്തിന് കുവൈത്ത് അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അസ്സബാഹ് നടത്തുന്ന ശ്രമങ്ങൾക്ക് ഇരു േനതാക്കളും പിന്തുണ വാഗ്ദാനം ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജി.സി.സി രാഷ്ട്രങ്ങളുടെ സുരക്ഷയും ഭദ്രതയും നിലനിർത്താനുള്ള ഇൗ ശ്രമങ്ങൾക്ക് എല്ലാ കക്ഷികളുടെയും പിന്തുണയുണ്ടാകുമെന്നും ഇരുവരും പ്രതീക്ഷ പ്രകടിപ്പിച്ചു.
യമനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറയും െഎക്യരാഷ്ട്ര സഭയുടെയും ശ്രമങ്ങൾക്ക് ഒമാൻ നൽകുന്ന പിന്തുണയെയും ടെലിഫോൺ സംഭാഷണത്തിൽ ടില്ലേഴ്സൺ എടുത്തുപറഞ്ഞു.
ഗൾഫ് പ്രതിസന്ധി പരിഹാരവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസവും ടില്ലേഴ്സൺ യൂസുഫ് ബിൻ അലവിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഒരു മാസമാകാറായ ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്തിനൊപ്പം ഒമാനും ശ്രമിച്ചുവരുകയാണ്. ചർച്ചകളുടെ ഭാഗമായി സൗദി വിദേശകാര്യമന്ത്രി ആദിൽ ജുബൈർ കഴിഞ്ഞ മാസാദ്യം മസ്കത്തിലെത്തി ഒമാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
