മസ്കത്ത്: ഒമാനിൽ പുതുതായി മിഡിലീസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) സ്ഥിരീകരിച്ചു. യു.എ.ഇയുടെ നാഷനൽ െഎ.എച്ച്.ആർ ഫോകൽ പോയൻറ് 2017 ഡിസംബർ 11നാണ് ഒമാനിൽ മെർസ് കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതെന്ന് ഡബ്ല്യു.എച്ച്.ഒ പറഞ്ഞു.
ഹൈമയിൽ താമസിക്കുന്ന 39കാരനാണ് രോഗം ബാധിച്ചത്. പ്രകടമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത ഇയാളെ സ്വന്തം വീട്ടിൽ പ്രത്യേക മുറിയിൽ പാർപ്പിച്ച് നിരീക്ഷണം നടത്തിവരുകയാണ്.
ഡിസംബർ രണ്ടിന് അൽെഎൻ മെസ്യദ് ചെക്പോസ്റ്റ് വഴി കൊണ്ടുവന്ന ഒട്ടകങ്ങളിൽ മെർസ് ൈവറസ് കണ്ടെത്തിയിരുന്നു. പത്ത് അറേബ്യൻ ഒട്ടകങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ചെണ്ണത്തിലാണ് മെർസ് വൈറസ് കണ്ടെത്തിയത്. തുടർന്ന് ഒട്ടകങ്ങളുടെ ഫാമുകൾ കൃഷി-മത്സ്യബന്ധന മന്ത്രാലയം അന്വേഷിക്കുകയും രോഗബാധയുള്ള ഒട്ടകങ്ങളെ മറ്റുള്ളവയിൽനിന്ന് മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. അബൂദബി അൽെഎനിലെ രോഗപ്രതിരോധ-പരിശോധന കേന്ദ്രം നടത്തിയ മെർസ് വൈറസ് നിർണയ പരിശോധനകളുടെ ഭാഗമായാണ് രോഗമുള്ള ഒട്ടകങ്ങളെ കണ്ടെത്തിയത്. ഇതുസംബധിച്ച് അബൂദബി പൊതു ആരോഗ്യ വിഭാഗം ഒമാൻ ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. രോഗബാധയുള്ള ഒട്ടകങ്ങളുമായി സംസർഗം നടത്തിയവരെയെല്ലാം പരിശോധനക്ക് വിധേയമാക്കിയെങ്കിലും അന്ന് ആരിലും മെർസ്ബാധ കണ്ടെത്തിയിരുന്നില്ലെന്നും ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.