അഞ്ചാം ദിവസവും അടഞ്ഞുകിടന്ന് മത്ര സൂഖ്
text_fieldsമത്ര സൂഖിൽ കടകൾ അടഞ്ഞുകിടക്കുന്നു
മത്ര: പെരുന്നാൾ അവധിക്ക് പിന്നാലെ മഴക്കെടുതിയുമെത്തിയപ്പോൾ മത്ര സൂഖ് തുടര്‍ച്ചയായ അഞ്ചാം ദിവസവും അടഞ്ഞു കിടന്നു. മഴ മുന്നറിയപ്പ് നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ചയും കടകള്‍ തുറന്നില്ല. രാവിലെ കടകള്‍ തുറക്കാനായി ഒരുങ്ങി വന്ന വ്യാപാരികൾ അന്തരീക്ഷം മേഘാവൃതമായതിനാല്‍ മടങ്ങുകയായിരുന്നു.
പെരുന്നാൾ അവധിക്ക് പൂട്ടിയ സ്ഥാപനങ്ങള്‍ രണ്ട് ദിവസത്തെ അവധിക്ക് ശേഷം തുറക്കാമെന്നായപ്പോഴാണ് അസ്ഥിര കാലാവസ്ഥ വിനയായത്. ഇത്തവണ നീണ്ട അഞ്ച് ദിവസമാണ് സൂഖ് അടഞ്ഞ് കിടന്നത്. ഇതിന് മുമ്പ് സൂഖ് ഇങ്ങനെ അടച്ചിട്ടത് കോവിഡിനും, ഗോനു പ്രളയ ദുരന്ത സമയത്തും മാത്രമാണ്. കോവിഡ് കാലത്ത് നീണ്ട അഞ്ച് മാസമാണ് മത്ര സൂഖ് അടഞ്ഞു കിടന്നത്. ഗോനു പ്രളയ ദുരന്ത സമയത്ത് ആഴ്ചകളോളം സൂഖ് അടച്ചിട്ടിരുന്നു. അന്തരിച്ച മുന്‍ സുല്‍ത്താന്‍ ഖാബൂസ് സഈദ് അവര്‍കളുടെ മാതാവ് മരണപ്പെട്ട സമയത്ത് മൂന്ന് ദിവസവും സൂഖ് നിശ്ചലമായിരുന്നതായി സൂഖിലെ പലരും ഓര്‍ക്കുന്നു.
ദിവസങ്ങളോളം സൂഖ് അടഞ്ഞ് കിടക്കുന്നത് കച്ചവടക്കാരെ വലിയ തോതില്‍ ബാധിക്കാനിടയുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്കും പ്രയാസങ്ങളുണ്ടാക്കും. സാധാരണ പെരുന്നാളിനോട് അനുബന്ധിച്ച് ധാരാളം പേർ ഒമാന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൂഖിലെത്തിച്ചേരാറുണ്ട്. ആ സമയങ്ങളില്‍ തരക്കേടില്ലാത്ത കച്ചവടവും നടക്കാറുള്ളതാണ്. ഒമാന്‍റെ വിവിധ വിലായത്തുകളില്‍ മഴ വലിയ തോതില്‍ പെയ്തിറങ്ങിയതിനാല്‍ സന്ദര്‍ശകരുടെ വരവ് ഇത്തവണയുണ്ടായില്ല.സുൽത്താനേറ്റിലെ കനത്ത മഴ ഇത്തവണ അത്തരം പ്രതീക്ഷകളൊക്കെ മഴയെടുത്തു. കഴിഞ്ഞദിവസം മത്രയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കടകള്‍ക്ക് മുമ്പില്‍ ഇരുമ്പ് ബാരിക്കേഡും തെർമോക്കോളം മറ്റും സ്ഥാപിച്ചാണ് കടകളിലേക്ക് വെള്ളം കയറുന്നത് തടഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

