മത്ര സൂഖ് തുറന്നു; ശുഭപ്രതീക്ഷയിൽ കച്ചവടക്കാർ
text_fieldsമത്ര: അഞ്ചുമാസം നീണ്ട കാത്തിരിപ്പിനൊടുവിൽ മത്ര സൂഖിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ സൂഖിലെയും പരിസരത്തെയും കടകളെല്ലാം തുറന്നു.മഴവെള്ളം കയറാതിരിക്കാൻ ഫോം അടിച്ചതും ബാരിക്കേഡുകൾ വെച്ചതുമെല്ലാം നീക്കിയ ശേഷമാണ് കടകൾ തുറന്നത്. ശുചീകരണ പ്രവർത്തനങ്ങളും കടകളുടെ ഉൾവശം അണുമുക്തമാക്കുന്നതുമടക്കം ജോലികൾ രാവിലെ തന്നെ ആരംഭിച്ചു.
കാലാവധി കഴിഞ്ഞ സാധനങ്ങൾ പരിശോധിച്ച് നീക്കംചെയ്യുന്ന ജോലികളും നടന്നുവരുകയാണ്. സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുന്ന കടകളിൽ പലതിലും വലിയ അളവിലുള്ള സാധനങ്ങളാണ് കാലാവധി കഴിഞ്ഞത്. പലർക്കും കാര്യമായ നഷ്ടംതന്നെ സംഭവിച്ചിട്ടുണ്ട്. സാധനങ്ങൾ പരിശോധിക്കുന്നതും ക്രമീകരിക്കുന്നതുമായ ജോലികൾ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഇൗ രംഗത്തെ കച്ചവടക്കാർ പറഞ്ഞു. അഞ്ചുമാസം ഒരു വരുമാനവുമില്ലാത്ത അവസ്ഥയിൽനിന്ന് കടകൾ തുറക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മത്രയിലെ കച്ചവടക്കാരും മലയാളികളടക്കം ജോലിക്കാരും പറയുന്നു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക ആഘാതങ്ങളെ കുറിച്ച് ബോധവാന്മാരാണെങ്കിലും മത്ര സൂഖ് വൈകാതെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന ശുഭപ്രതീക്ഷയാണ് ഇവർക്ക് ഉള്ളത്. സൂഖ് തുറക്കാൻ അനുമതി നൽകിയതിൽ സുൽത്താനും സുപ്രീം കമ്മിറ്റിക്കും നന്ദി അറിയിക്കുന്നതായും ഇവർ പറഞ്ഞു. നിരവധി പതിവ് ഉപഭോക്താക്കൾ ചൊവ്വാഴ്ച എത്തിയതായും കച്ചവടക്കാർ പറഞ്ഞു.
ചിലർ കുശലം പറഞ്ഞ് അടുത്ത ദിവസങ്ങളിൽ വരാമെന്നു പറഞ്ഞ് പ്രാർഥനകളും ആശംസകളും നേർന്ന് മടങ്ങിയപ്പോൾ മറ്റുചിലർ സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് ആളുകളെ കടക്കുള്ളിലേക്ക് പ്രവേശിപ്പിച്ചത്. വൈകീട്ടാേടെ കൂടുതലാളുകൾ സൂഖിേലക്ക് എത്തി.സൂഖിനു സമീപത്തെ റോഡുകളിൽ വാഹനത്തിരക്ക് അനുഭവപ്പെട്ടു. സൂഖിനു സമീപം പാർക്കിങ് നിരോധിച്ചുള്ള ബാരിക്കേഡുകൾ രാവിലെ തന്നെ മാറ്റിയിരുന്നു. മസ്കത്ത് നഗരസഭ അധികൃതർ രാവിലെ തന്നെ സൂഖിലെത്തിയിരുന്നു.
വൈകാതെ സൂഖിലെ വ്യാപാര സ്ഥാപനങ്ങൾ പാലിക്കേണ്ട ആരോഗ്യ-സുരക്ഷ മാർഗനിർദേശങ്ങൾ നഗരസഭ ഒൗദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ മാർച്ച് 18 മുതലാണ് സൂഖ് അടച്ചിട്ടത്.തുടർന്നുള്ള മാസങ്ങളിലെല്ലാം ഒരു വരുമാനവുമില്ലാതെ വിവരണാതീതമായ പ്രയാസങ്ങളിലൂടെയാണ് ഇവിടത്തെ മലയാളികളടക്കം കച്ചവടക്കാരും തൊഴിലാളികളുമെല്ലാം കടന്നുപോയത്. ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള മാർക്കറ്റായ മത്ര വിദേശ സഞ്ചാരികൾ എത്തിത്തുടങ്ങിയാൽ മാത്രമേ പൂർവസ്ഥിതിയിലേക്ക് എത്തുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.