വിപണി നിരീക്ഷണം ശക്തം; 1,88,138 പരിശോധനകൾ
text_fieldsഉപഭോക്തൃ സംരക്ഷണ അതോറിറ്റി വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
മസ്കത്ത്: ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) വിവിധ ഗവർണറേറ്റുകളിലെ മാർക്കറ്റുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 1,88,138 പരിശോധന സന്ദർശനങ്ങളാണ് നടത്തിയത്. ഇക്കണോമിക് ഡേറ്റ ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ സൂചക റിപ്പോർട്ട് അനുസരിച്ച്, മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് -62,080. ആകെ സന്ദർശനങ്ങളുടെ 33 ശതമാനത്തിലധികമാണിത്. തൊട്ടുപിന്നാലെ 20,856 സന്ദർശനങ്ങളുമായി വടക്കൻ ബാത്തിനയും 20,037 സന്ദർശനങ്ങളുമായി തെക്കൻ ശർഖിയയും രണ്ടും മൂന്നാം സ്ഥാനത്തെത്തി. ഈ പ്രദേശങ്ങളിലെ ഉയർന്ന തലത്തിലുള്ള വാണിജ്യ പ്രവർത്തനങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ദോഫാർ ഗവർണറേറ്റ് -19,582, ദാഖിലിയ -12,170, വടക്കൻ ശർഖിയ -14,636, തെക്കൻ ബാത്തിന, (ബർക 10,678 ), റുസ്താഖ് (10,692), ബുറൈമി 9,563, അൽ ദഹിറയിൽ 4,676 സന്ദർശനങ്ങളും, മുസന്ദമിലെ ദിബ്ബ (1,331), അൽ മസ്യൂന (1,073), ഖസബ് (713), അൽ വുസ്ത (51) എന്നിങ്ങനെയുമാണ് സന്ദർശന കണക്കുകൾ. വിപണി സ്ഥിരത ഉറപ്പാക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ചട്ടങ്ങളും വിതരണക്കാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിശോധനകൾ. സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം നിരീക്ഷിക്കൽ, വിലകളും പ്രമോഷണൽ ഓഫറുകളും പരിശോധിക്കൽ, ലംഘനങ്ങളോ നിയമവിരുദ്ധ വാണിജ്യ രീതികളോ കണ്ടെത്തൽ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
അതേസമയം, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിവിധ ഗവർണറേറ്റുകളിൽനിന്നായി മാനദണ്ഡങ്ങൾ പാലിക്കാത്ത 28,129 ഉൽപന്നങ്ങൾ പിടച്ചെടുത്തു. ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ പിടച്ചെടുത്തത് (7,837) മസ്കത്ത് ഗവർണറേറ്റിൽനിന്നാണ്.5,822 ഉൽപന്നങ്ങളുമായി ബുറൈമി രണ്ടും 5584 ഉൽപന്നങ്ങളുമായി വടക്കൻ ബാത്തിന മൂന്നും സ്ഥാനത്താണുള്ളത്. 1886 ഉം 1842 ഉം ഉൽപന്നങ്ങളുമായി ദോഫറും ദാഖിലിയയുമാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ വരുന്നത്.ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിതരണക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന കാമ്പയിനുകൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു. പരിശോധന സംഘങ്ങൾ നടത്തിയ തീവ്രമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഇത്രയും ഉൽപന്നങ്ങൾ പിടിച്ചെടുക്കാനായതെന്നും അധികൃതർ വ്യക്തമാക്കി. വിവിധ ഗവർണറേറ്റുകളിലായി 3141 വാണിജ്യ നിയമലംഘനങ്ങൾ സി.പി.എ രേഖപ്പെടുത്തിയതായി സാമ്പത്തിക ഡേറ്റ ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഡിക്കേറ്റേഴ്സ് റിപ്പോർട്ട് പറയുന്നു.
അതേസമയം, മസ്കത്തിലെ ഉപഭോക്താക്കൾക്ക് ക്യു.ആർ സ്കാൻ ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടുത്തിടെ ഒരുക്കിയിരുന്നു. രണ്ട് തരം ക്യൂ.ആർ കോഡുകളാണ് വിവിധ വാണിജ്യ സ്റ്റോറുകളിൽ വിതരണം ചെയ്യുന്നത്. ആദ്യ കോഡ് ഉപഭോക്താക്കളെ അതോറിറ്റിയുടെ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുകയും റിപ്പോർട്ടുകളും അഭിപ്രായങ്ങളും എളുപ്പത്തിൽ സമർപ്പിക്കാനും സാധിക്കുന്നതാണ്.രണ്ടാമത്തെ കോഡ് അതോറിറ്റിയുടെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫിസർമാർക്ക് മാത്രമായുള്ളതാണ്. വാണിജ്യ സ്ഥാപനത്തിന്റെ ഡേറ്റ ഇലക്ട്രോണിക് രീതിയിൽ സംഭരിക്കാൻ ഇത് ഉപയോഗിക്കും. ഇത് മാനുവൽ എൻട്രിയുടെ ആവശ്യകത ഇല്ലാതാക്കുകയും സ്റ്റോർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും.
വാണിജ്യ സ്റ്റോറുകളിലെ ക്യൂ.ആർ കോഡ് ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ സേവനങ്ങൾക്കും ഇടയിൽ നേരിട്ടുള്ള ആശയവിനിമയ ചാനൽ സ്ഥാപിക്കാൻ സഹായിക്കുമെന്ന് സി.പി.എ പറഞ്ഞു.ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ഓഫിസർമാർക്ക് സമയവും പരിശ്രമവും ലാഭിക്കുമെന്നും വാണിജ്യ സ്റ്റോറുകളുടെ കൃത്യവും കാലികവുമായ ഡേറ്റാബേസ് നൽകുമെന്നും സി.പി.എ പറയുന്നു. സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലെയും വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പദ്ധതി സാമാന്യവത്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

