2550 സഞ്ചാരികളുമായി ആഡംബര കപ്പൽ സലാല തുറമുഖത്തെത്തി
text_fieldsമസ്കത്ത്: ശൈത്യകാല സീസണിന്റെ ഭാഗമായി സലാല തുറമുഖത്ത് 'നൂരിജൻ ജേഡ്' ആഡംബര കപ്പലെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 2550 സഞ്ചാരികളാണ് കപ്പലിലുള്ളത്. ജോർഡനിൽനിന്നാണ് കപ്പൽ ഞായറാഴ്ച രാവിലെ ഇവിടെ എത്തിയിട്ടുള്ളത്. സഞ്ചാരികൾക്ക് അധികൃതരുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. ഗവർണറേറ്റിലെ പ്രധാനപ്പെട്ട പൈതൃക, വിനോദസഞ്ചാര, പുരാവസ്തുകേന്ദ്രങ്ങളും പാർക്കുകളിലും പരമ്പരാഗത മാർക്കറ്റുകളും വിനോദസഞ്ചാരികൾ സന്ദർശിക്കും.
സീസണിന്റെ ഭാഗമായി സലാലയിൽ എത്തുന്ന മൂന്നാമത്തെ ആഡംബര കപ്പലാണിത്. ഈമാസം എട്ടിന് 881 വിനോദസഞ്ചാരികൾ ഉൾപ്പെടെ 1332 യാത്രക്കാരുമായി വൈക്കിങ് മാർസും ഒക്ടോബർ 21ന് 1651 വിനോദസഞ്ചാരികളുമായി 'ക്വീൻ എലിസബത്ത്' തീരം തൊട്ടിരുന്നു. ആഗോളതലത്തിൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ദോഫാർ. അതിനാൽ ക്രൂസ് ടൂറിസം മെച്ചപ്പെടുത്തുന്നതിനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം സർക്കാർ, സ്വകാര്യ മേഖല സ്ഥാപനങ്ങളുമായും ക്രൂസ് ഓപറേറ്റർമാരുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
സലാല തുറമുഖത്ത് ഈ ശൈത്യകാല സീസണിൽ 30ലധികം ക്രൂസുകൾ എത്തിച്ചേരുമെന്ന് ദോഫാറിലെ ടൂറിസം മാർക്കറ്റ് ഡിപ്പാർട്മെന്റ് മേധാവി അഹമ്മദ് അബ്ദുല്ല ഷമ്മാസ് അറിയിച്ചിരുന്നു.വിവിധ അതോറിറ്റികളുമായും ടൂറിസം കമ്പനികളുമായും ഷിപ്പിങ് ഏജന്റുമാരുമായും സഹകരിച്ച് മന്ത്രാലയം നടത്തുന്ന പ്രമോഷന്റെ ഭാഗമായി ക്രൂസ് മേഖലയിൽ വളർച്ചയും ഉണർവുമുണ്ടാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ക്രൂസ് സീസണിന് തുടക്കംകുറിച്ച് ദിവസങ്ങൾക്കുമുമ്പ് കപ്പൽ തീരം തൊട്ടിരുന്നു. 2230 ആളുകളുമായി ജർമൻ ക്രൂസ് കപ്പൽ മെയ്ൻ ഷിഫ് -6 ആണ് സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ് തുറമുഖം എന്നിവിടങ്ങളിൽ എത്തിയത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ കുറെ വർഷങ്ങളായി വേണ്ടത്ര ഉണർവുണ്ടായിരുന്നില്ല ക്രൂസ് മേഖലയിൽ.എന്നാൽ, നിയന്ത്രണങ്ങളില്ലാത്ത പുതിയ സീസണാണ് വന്നണഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ടൂറിസം രംഗത്തുള്ളവർ ഈ സീസണിനെ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

