ലുബാൻ: വെള്ളിയാഴ്ച കനത്ത കാറ്റിനും മഴക്കും സാധ്യത
text_fieldsമസ്കത്ത്: ഒമാൻ തീരത്തോട് അടുക്കുന്ന ലുബാൻ ചുഴലിക്കാറ്റിെൻറ നേരിട്ടുള്ള പ്രത്യാഘാതങ്ങൾ വെള്ളിയാഴ്ച അനുഭവപ്പെടാൻ സാധ്യതയെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. കാറ്റ് വഴിമാറിപ്പോവുകയോ ദുർബലമാവുകയോ ചെയ്യാത്തപക്ഷം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് സലാല ഉൾപ്പെടെ ദോഫാർ ഗവർണറേറ്റിെൻറ ഭാഗങ്ങളിലും അൽ വുസ്തയിലും കനത്ത കാറ്റും ശക്തമായ മഴയും അനുഭവപ്പെടാൻ സാധ്യയുണ്ട്. തിരമാലകൾ എട്ടു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.
ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും കാലാവസ്ഥാ ചാർട്ടുകളും പ്രകാരം സലാല തീരത്തുനിന്ന് 830 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റിെൻറ സ്ഥാനമെന്ന് അതോറിറ്റി തിങ്കളാഴ്ച രാവിലെ പുറപ്പെടുവിച്ച അറിയിപ്പിൽ പറഞ്ഞു. മണിക്കൂറിൽ 93 മുതൽ 102 കിലോമീറ്റർ വരെയാണ് കാറ്റിെൻറ വേഗം. പടിഞ്ഞാറ്/വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് ദോഫാർ ഗവർണറേറ്റ്, യമൻ തീരങ്ങൾ ലക്ഷ്യമാക്കിയാണ് കാറ്റിെൻറ സഞ്ചാരം. 24 മണിക്കൂറിനുള്ളിൽ കാറ്റിെൻറ വേഗം വർധിച്ച് കാറ്റഗറി ഒന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
കാറ്റിെൻറ നേരിട്ടല്ലാത്ത പ്രതിഫലനങ്ങൾ ഇന്നുമുതൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഒപ്പം, തിരമാലകൾ ആറുമീറ്റർ മുതൽ നാലുമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. താഴ്വരകൾ മുറിച്ച് കടക്കരുത്. ഒപ്പം, താഴ്ന്ന സ്ഥലങ്ങളിൽനിന്ന് മാറി നിൽക്കുകയും കടലിൽ പോവുകയും ചെയ്യരുതെന്നും അധികൃതർ അഭ്യർഥിച്ചു.
അതേസമയം, കാറ്റ് ഏദൻ കടലിടുക്കിെൻറ ഭാഗത്തേക്ക് വഴിതിരിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. നേരിട്ടല്ലാത്ത പ്രത്യാഘാതങ്ങൾ മാത്രമാകും ദോഫാർ ഭാഗത്ത് ഉണ്ടാവുക.
തീരത്തോട് അടുക്കുന്ന കാറ്റിെൻറ ശക്തി അറേബ്യൻ മരുഭൂമിയിൽനിന്നുള്ള ചുടുവാതങ്ങൾ മൂലം കുറയാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.