ദോഫാറിൽ ലോക്ഡൗൺ: പ്രചാരണം വാസ്തവവിരുദ്ധം
text_fieldsമുഗ്സൈൽ ബീച്ചിലെ സന്ദർശകത്തിരക്ക്
മസ്കത്ത്: ദോഫാർ ഗവർണറേറ്റും മസീറയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടാൻ പോകുന്നതായ പ്രചാരണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു. 2020 ജൂലൈയിൽ ദോഫാറിലും മസീറയിലും ലോക്ഡൗൺ ഏർപ്പെടുത്തിയ സമയത്തെ അറിയിപ്പാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
സലാലയടക്കം പ്രദേശങ്ങളിൽ സുഖകരമായ കാലാവസ്ഥയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. താപനില 20കളിലാണുള്ളത്. രാജ്യത്തിെൻറ വടക്കൻ ഗവർണറേറ്റുകളിൽനിന്ന് ഖരീഫ് ആസ്വദിക്കാൻ സ്വദേശികളും വിദേശികളും ധാരാളമായി എത്തുന്നുണ്ട്. ലോക്ഡൗൺ സമയം രാത്രി 10 മുതലാക്കിയത് സഞ്ചാരികൾക്ക് സൗകര്യപ്രദമാണ്. ഹോട്ടലുകൾക്കും ഹോട്ടൽ അപ്പാർട്മെൻറുകൾക്കും ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.
സഞ്ചാരികൾ കൂടുതലായി എത്തുന്നതോടെ വരുന്ന ആഴ്ചകളിൽ രോഗപ്പകർച്ചയുടെ നിരക്ക് ഉയരുമെന്ന ആശങ്കയുമുണ്ട്. സലാല, സദാ, തഖാ, മിർബാത്ത് തുടങ്ങിയ സ്ഥലങ്ങളിൽ താപനില 25 ഡിഗ്രിയിൽ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
അതിനിടെ സുപ്രീംകമ്മിറ്റി മാർഗ നിർദേശങ്ങൾ പാലിക്കാതിരുന്ന ദോഫാറിലെ ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചതായി പൈതൃക, ടൂറിസം മന്ത്രാലയം അറിയിച്ചു. നിയമ നടപടികൾ ഒഴിവാക്കാൻ ഹോട്ടലുകളും ടൂറിസ്റ്റ് സ്ഥാപനങ്ങളും കോവിഡ് മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

