ലോക്ഡൗൺ: ഉണർവില്ലാതെ വ്യാപാര മേഖല
text_fieldsമസ്കത്ത്: കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് തുറന്നുപ്രവർത്തിക്കാൻ അനുമതി ലഭിച്ചെങ്കിലും മസ്കത്തിലെ വ്യാപാര മേഖലയിൽ ഉണർവ് ദൃശ്യമാകുന്നില്ല. ഒന്നാമതായി, ലോക്ഡൗൺ നിലവിലുള്ളതിനാൽ സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാൻ ഏറെ ബുദ്ധിമുട്ടുണ്ട്. നഗരസഭ നിർദേശിച്ച ആരോഗ്യ, സുരക്ഷാ മാർഗ നിർദേശങ്ങൾ ഒക്കെ കടകളിൽ പാലിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾ ആരും തന്നെ എത്തുന്നില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗവ്യാപനം കൂടിയതോടെ ആളുകൾ പുറത്തിറങ്ങുന്നത് കുറഞ്ഞതും തിരിച്ചടിയായി. ഇങ്ങനെ നിരവധി സാഹചര്യങ്ങൾ ഉള്ളതിനാൽ, കടകൾ തുറക്കാൻ കഴിഞ്ഞതിെൻറ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്ന് കടയുടമകൾ പറയുന്നു. ആദ്യ ഘട്ട ഇളവുകളിൽ തന്നെ ഉൾപ്പെട്ട ഒന്നായിരുന്നു നഗരത്തിലെ മണി എക്സ്ചേഞ്ചുകൾ. തുറന്ന ആദ്യനാളുകളിൽ തിരക്ക് അനുഭവപ്പെെട്ടങ്കിലും ഇപ്പോൾ തിരക്ക് കുറവാണെന്ന് മിക്ക ധനവിനിമയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും പറയുന്നു. പലർക്കും ജോലി നഷ്ടമായതിനാലും ശമ്പളം കൃത്യമായി കിട്ടാത്തതിനാലുമൊക്കെ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതാണ് കാരണമെന്ന് ഒമാനിലെ ആദ്യ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചിെൻറ ഒാപറേഷൻസ് മാനേജർ ബിനോയ് സൈമൺ പറയുന്നു. കൈയിലുള്ള പണം നാട്ടിലേക്ക് അയച്ചാൽ ഇവിടെ ചെലവിന് ബുദ്ധിമുട്ടാകും എന്നുകരുതി മടിക്കുന്നവരും ഉണ്ട്. ഒപ്പം എക്സ്ചേഞ്ച് നിരക്ക് കൂടാൻ കാത്തിരിക്കുന്നവരുമുണ്ട്. പെരുന്നാൾ അടുത്തതോടെ തിരക്ക് പ്രതീക്ഷിക്കുന്നുണ്ടെന്നും ബിനോയ് പറയുന്നു. വിദേശ യാത്രകൾക്ക് ഫുൾസ്റ്റോപ് വീണതോടെ വിദേശ നാണയ വിനിമയവും ഒട്ടും നടക്കുന്നില്ല.
തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിരുന്നെങ്കിൽ മികച്ച കച്ചവടം ലഭിക്കുമായിരുന്നുവെന്നാണ് കരുതുന്നതെന്ന് കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജിങ് ഡയറക്ടർ ജഗജിത്ത് പ്രഭാകർ പറയുന്നു. രണ്ടാം ഘട്ടത്തിലെങ്കിലും നിബന്ധനകൾക്ക് വിധേയമായി തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്നാണ് കരുതിയത്. പലരും സ്വർണം ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. ഓൺലൈനിൽ ഞങ്ങൾ വ്യാപാരം നടത്തുന്നില്ല. സ്വർണ വ്യാപാരത്തിൽ ഇരുപാടുകാരെൻറ സംതൃപ്തി ഏറെ പ്രാധാന്യമുള്ളതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ കച്ചവടത്തിന് അതിനോട് പരിപൂർണമായി നീതി പുലർത്താൻ കഴിയില്ല. സാധാരണ നല്ല കച്ചവടം ലഭിക്കുന്ന സമയമാണിത്. അക്ഷയ തൃതീയയും ചെറിയ പെരുന്നാൾ സീസണുമാണ് മഹാമാരിയെടുത്തത്. സാധാരണ കുടുംബങ്ങൾ നാട്ടിൽ പോകുന്ന ജൂൺ മാസത്തിനുള്ള സ്വർണം മേയ് മുതൽ തന്നെ വാങ്ങിക്കും. അടുത്ത ഘട്ടം ഇളവുകളോടെ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തുറന്നാൽ കച്ചവടം ലഭിക്കുമെന്നുറപ്പാണ്. കാരണം സ്വർണത്തിന് വിലകൂടി. നാട്ടിൽ സ്വർണക്കടകൾ തുറന്നപ്പോളുണ്ടായ തിരക്കും ഇതിനു ഉദാഹരണമാണെന്ന് ജഗജിത് പ്രഭാകർ പറയുന്നു. ഇതേ അഭിപ്രായം തന്നെയാണ് തയ്യൽ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കുമുള്ളത്. പെരുന്നാളിന് തുറക്കാൻ അനുമതി ലഭിച്ചിരുന്നുവെങ്കിൽ നല്ല കച്ചവടം ലഭിക്കുമായിരുന്നെന്ന് റൂവിയിൽ ഗാലക്സി തയ്യൽക്കട നടത്തുന്ന സിദ്ദീഖ് പറയുന്നു. പലരും വിളിക്കുന്നുണ്ട്. എന്നാൽ, ഒരു നിവൃത്തിയുമില്ല ചെയ്തുകൊടുക്കാനെന്ന് സിദ്ദീഖ് പറയുന്നു.
സാധാരണ വർഷങ്ങളിൽ റമദാൻ അവസാന പത്തിൽ എത്തുന്നതോടെ തിരക്ക് തുടങ്ങും. പെരുന്നാളിന് രണ്ടോ മൂന്നോ ദിവസം മുമ്പ് നേരം പുലരുന്നവരെ കച്ചവടം ഉണ്ടാകും. പെരുന്നാളിനും കച്ചവടം ഉണ്ടാകും. ഇക്കുറിയത് വേദനിക്കുന്ന ഒാർമയായി മാറിയതായി റൂവിയിൽ ചെരിപ്പ് കട നടത്തുന്ന നിസാർ പറയുന്നു. ഇതേ സാഹചര്യമാണ് സൂഖുകളിലും മറ്റു ഷോപ്പിങ് മാളുകളിലും ഉള്ളത്. സാധാരണ റമദാൻ അവസാന പത്തിൽ എത്തുന്നതോടെ ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടുന്ന റൂവിയടക്കം മസ്കത്ത് മേഖലയിലെ പ്രദേശങ്ങൾ വാഹനങ്ങളും തിരക്കുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. മത്ര സൂഖിൽ നിന്നുതിരിയാൻപോലും പറ്റാത്ത തിരക്കായിരിക്കും ഈ ദിവസങ്ങളിൽ. നേരം പുലരുംവരെ കച്ചവടമുണ്ടാകും. പെരുന്നാൾ തിരക്ക് കഴിഞ്ഞാൽ മിക്ക കടക്കാരും രണ്ടോ മൂന്നോ ദിവസം ജോലിക്കാർക്ക് വിശ്രമം അനുവദിക്കാറൊക്കെയായിരുന്നു പതിവ്. കച്ചവടക്കാർക്ക് വർഷത്തിൽ ലഭിക്കുന്ന പ്രധാന കച്ചവടമാണ് രണ്ടു പെരുന്നാളുകൾ. അതേസമയം, ഇപ്പോൾ നൽകിയിട്ടുള്ള ഇളവുകൾ മത്ര സൂഖിനും ഷോപ്പിങ് മാളുകൾക്കും ബാധകമല്ല. ഈ വ്യാപാര നഷ്ടം എങ്ങനെ ആയിരിക്കും ഇനിയുള്ള കാലം ബാധിക്കുകയെന്നാണ് എല്ലാവരും നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
