തൊഴിൽ പിഴയിനത്തിൽ കഴിഞ്ഞ വർഷം ഇളവുനൽകിയത് 100 മില്യൺ റിയാൽ
text_fieldsതിങ്കളാഴ്ച മസ്കത്തിൽ നടന്ന ‘ടുഗദർ മൂവിങ് ഫോർവേഡ്’ ഫോറത്തിൽ സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി ഹിസ് ഹൈനെസ് സയ്യിദ് ദി യാസിൻ ബിൻ ഹൈതം അൽ സഈദ് സംസാരിക്കുന്നു
മസ്കത്ത്: തൊഴിൽ വിപണിയിലെ സാഹചര്യങ്ങൾ ക്രമപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി 2025ൽ 100 മില്യൺ ഒമാനി റിയാൽ മൂല്യമുള്ള തൊഴിൽ പിഴകൾ ഒഴിവാക്കിയതായി തൊഴിൽ മന്ത്രി മഹദ് ബിൻ സഈദ് ബാവൈൻ വ്യക്തമാക്കി. തിങ്കളാഴ്ച മസ്കത്തിൽ നടന്ന ‘ടുഗദർ മൂവിങ് ഫോർവേഡ്’ ഫോറത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തൊഴിൽ വിപണി നിയന്ത്രിക്കുക, നിയമലംഘനങ്ങൾ പരിഹരിക്കുക, തൊഴിൽ നിയമങ്ങൾക്കനുസൃതമായി സ്ഥാപനങ്ങൾക്കുംതൊഴിലാളികൾക്കും അവരുടെ നില പുനഃക്രമീകരിക്കാൻ അവസരം നൽകുക എന്നിവയാണ് ഈ നടപടികൊണ്ട് ലക്ഷ്യമിട്ടതെന്ന് മന്ത്രി വ്യക്തമാക്കി. 2025 അവസാനത്തോടെ സ്വകാര്യ മേഖലയിൽ 2,500 ഭിന്നശേഷിക്കാർ ജോലി നേടിയതായും സർക്കാർ മേഖലയിൽ നിലവിൽ 2,000 പേർ തൊഴിൽ ചെയ്യുന്നുണ്ടെന്നും ഫോറത്തിൽ ഭിന്നശേഷിക്കാരുടെ തൊഴിലിൽ കൈവരിച്ച പുരോഗതി സംബന്ധിച്ച് പരാമർശിക്കവെ, തൊഴിൽ വിഭാഗം അണ്ടർസെക്രട്ടറി ഖാലിദ് ബിൻ സാലിം അൽ ഗമാരി പറഞ്ഞു.
ഭിന്നശേഷി വിഭാഗത്തിന് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ മേഖലയിൽ 100 തൊഴിൽ അവസരങ്ങൾ കൂടി ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സംവാദത്തിനും അഭിപ്രായ കൈമാറ്റത്തിനും തുറന്ന വേദിയായി ‘ടുഗദർ ഫോർവേഡ്’ ഫോറം തുടരുമെന്ന് സാമ്പത്തിക കാര്യ ഉപപ്രധാനമന്ത്രി ഹിസ് ഹൈനെസ് സയ്യിദ് ദി യാസിൻ ബിൻ ഹൈതം അൽ സഈദ് വ്യക്തമാക്കി. ഫോറത്തിന്റെ രണ്ടാം ദിവസത്തിൽ നടന്ന പ്രത്യേക സംവാദാത്മക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുഹികപ്രസക്തിയുള്ള അഭിപ്രായങ്ങൾ, ആശയങ്ങൾ, കാഴ്‌ചപ്പാടുകൾ എന്നിവ പങ്കുവെക്കുന്നതിനുള്ള വേദിയാണ് ഈ സംരംഭമെന്നും ഇതിലൂടെ സർക്കാറും പൗരന്മാരും തമ്മിലുള്ള ആശയവിനിമയം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുചർച്ചകൾ കൂടുതൽ സജീവക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച ‘ടുഗദർ ഫോർവേഡ്’ ഫോറം, സർക്കാർ ഉദ്യോഗസ്ഥർ, വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരെ ഒരുമിപ്പിക്കുന്നതാണ്. സാമ്പത്തിക, സാമൂഹിക, വികസന വിഷയങ്ങളിൽ ചർച്ചകൾക്ക് വേദിയൊരുക്കുന്ന ഫോറം, സമഗ്ര നയരൂപീകരണത്തോടും സുതാര്യതയോടുമുള്ള ഒമാന്റെ ഭരണ സമീപനം പ്രതിഫലിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

