അഗ്നിശമന സംവിധാനം കൃത്യമല്ലെങ്കിൽ 10,000 ദീനാർ പിഴ ആലോചനയിൽ
text_fieldsകുവൈത്ത് സിറ്റി: അഗ്നിശമന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ വീഴ്ചവരുത്തുന്ന കെട്ടിട ഉടമകൾക്കെതിരെ ശിക്ഷ കടുപ്പിക്കാൻ നീക്കമുള്ളതായി റിപ്പോർട്ട്. 10,000 ദീനാർ വരെ പിഴ ചുമത്താനാണ് നീക്കം. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ ജനറൽ ഫയർഫോഴ്സ് ഡിപ്പാർട്മെൻറിലെ സുരക്ഷ വകുപ്പ് ഉപമേധാവി മേജർ ജനറൽ ഖാലിദ് അൽ അബ്ദുല്ല ഫഹദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇത്തരം നിയമലംഘനങ്ങൾക്കുള്ള പരമാവധി പിഴ 500 ദീനാറാണ്. വർഷങ്ങൾ നീണ്ട കേസ് നടപടികൾക്കുശേഷം വിധി എതിരാണെങ്കിൽ മാത്രമാണ് ഈ പിഴ നൽകേണ്ടിവരുക. നടപടികൾക്ക് കാലതാമസം ഉണ്ടാകുന്നതും പിഴസംഖ്യ കുറഞ്ഞതും നിയമലംഘനങ്ങളും അതുവഴി തീപിടിത്തങ്ങളും കൂടാൻ ഇടയാക്കിയെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇതിനാൽ, നിലവിലെ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനെ കുറിച്ചും ആലോചനയുണ്ട്. രാജ്യവ്യാപകമായി ഈ വർഷം നടത്തിയ തീപിടിത്ത സുരക്ഷ പരിശോധനകളിൽ 1998 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത് ഫർവാനിയ ഗവർണറേറ്റിലാണ്. ഈ വർഷം ഇതുവരെ മാത്രം 552 നിയമലംഘനങ്ങളാണ് ഗവർണറേറ്റിെൻറ വിവിധ ഭാഗങ്ങളിൽ സുരക്ഷ ഉദ്യോഗസ്ഥർ പിടികൂടിയത്. ദജീജിൽ മാത്രം 43 നിയമലംഘനങ്ങൾ കണ്ടെത്തി. കാപിറ്റൽ ഗവർണറേറ്റ് (320), അഹ്മദി (358), ജഹ്റ (318), ഹവല്ലി (282), മുബാറക് അൽ കബീർ (168) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ രേഖപ്പെടുത്തിയ തീപിടിത്ത സുരക്ഷ നിയമലംഘനങ്ങൾ. വരുംദിവസങ്ങളിൽ വ്യാപക പരിശോധന ഉണ്ടാകുമെന്ന സൂചനയാണ് മേജർ ജനറൽ നൽകിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.