ഖരീഫ് ദോഫാർ സന്ദർശകർ അഞ്ചു ലക്ഷത്തിലേക്ക്; മുൻവർഷത്തെ അപേക്ഷിച്ച് വൻ വർധന
text_fieldsഖരീഫ് സീസണിലെ ദോഫാർ മലനിരകളിലെ കോടമഞ്ഞിന്റെ ആകാശക്കാഴ്ച
സലാല: ദോഫാറിന്റെ പ്രകൃതിയൊരുക്കുന്ന വശ്യമനോഹരമായ മൺസൂൺ കാലമായ ഖരീഫ് ആസ്വദിക്കാനെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ ജൂൺ 21 മുതൽ ജൂലൈ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ മാത്രം സലാലയിലെത്തിയ സന്ദർശകരുടെ എണ്ണം 4,72,449 ആയി ഉയർന്നതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 6.9 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. മുൻവർഷം ഈ കാലയളവിൽ 4,42,100 പേരാണ് ഖരീഫ് ആസ്വദിക്കാശനത്തിയത്.
സലാലയിലെത്തിയ സഞ്ചാരികളിൽ ഭൂരിഭാഗവും ഒമാനികളാണ്. ആകെ സന്ദർശകരുടെ 76.3 ശതമാനവും (3,60,531 പേർ) ഒമാൻ പൗരന്മാരായിരുന്നു. കഴിഞ്ഞവർഷം ഇത് 3,34,399 ആയിരുന്നു. സന്ദർശകരുടെ എണ്ണത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് രണ്ടാമത്; 16.6 ശതമാനം (78,356 പേർ). മറ്റ് വിദേശരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണം 33,562 (7.1 ശതമാനം) ആണ്.
കൂടുതൽ സഞ്ചാരികളും റോഡ് മാർഗമാണ് ദോഫാറിലേക്ക് എത്തിയത്. അതിർത്തികൾ വഴി 3,54,898 പേർ എത്തിയപ്പോൾ (5.9 ശതമാനം വർധനവ്), വിമാനമാർഗം എത്തിയവരുടെ എണ്ണം 9.6 ശതമാനം വർധിച്ച് 1,17,551 ആയി ഉയർന്നു.
മൺസൂൺ ശക്തമായ ജൂലൈ മാസത്തിലാണ് സലാലയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ആകെ സന്ദർശകരിൽ 95.5 ശതമാനം പേരും (4,51,355 പേർ) ജൂലൈ ഒന്നു മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് എത്തിയത്. ജൂൺ 21 മുതൽ 30 വരെയുള്ള ആദ്യ പത്ത് ദിവസങ്ങളിൽ 21,094 പേർ സലാല സന്ദർശിച്ചു. വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം അഞ്ച് ലക്ഷവും കടന്ന് പുതിയ റെക്കോർഡിലേക്ക് കുതിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

