മെകുനു ചുഴലിക്കാറ്റ്: മലയാളിയെ കാണാതായി
text_fieldsമസ്കത്ത്: മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് മലയാളിയെ കാണാതായി. തലശേരി ധർമ്മടം സ്വദേശി മധു വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ റായ്സൂത്തിൽ വാദിയിൽ ഒഴുക്കിൽ പെടുകയായിരുന്നു. മധുവിനൊപ്പം ഒഴുക്കിൽ പെട്ട താർഖണ്ഡ് സ്വദേശി ഷംഷേർ അലിയുടെ മൃതദേഹം കണ്ടെടുത്തു. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായും രണ്ടാമന് വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുന്നതായും ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു.
ഇവർക്കൊപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി രക്ഷപ്പെട്ടു. റെഡിമിക്സ് കമ്പനിയിലെ ഡ്രൈവറായിരുന്നു മധു. ഇവർ സഞ്ചരിച്ച റെഡിമിക്സ് വാഹനം വാദിയിൽ ഇറക്കിയപ്പോൾ നിന്നുപോവുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടതിനെ തുടർന്ന് മൂവരും വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടി തോട് മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് ഒഴുക്കിൽ പെട്ടത്. കല്ലിൽ പിടിച്ച് കിടന്ന ഹൈദരാബാദ് സ്വദേശിയെ ശനിയാഴ്ച രാവിലെ അതുവഴി വന്ന വാഹനത്തിലുള്ളവരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
അതേസമയം മെകുനുവിനെ തുടർന്നുള്ള മരണസംഖ്യ ഉയരുകയാണ്. ആറ് പേർ മരിച്ചതായാണ് ഒൗദ്യോഗിക സ്ഥിരീകരണം. ഇതിൽ അഞ്ച് പേർ സ്വദേശികളാണ്. വാദിയിൽ വാഹനം ഒഴുക്കിൽ പെട്ട് രണ്ട് പേർ മരിച്ചതായി ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചത്. മലവെള്ളപ്പാച്ചിൽ കാണുന്നതിനായി പോയ സ്വദേശി മലമുകളിൽ നിന്ന് കാൽ വഴുതി വീണ് മരിച്ചതും വിദേശി മുങ്ങിമരിച്ചതും ശനിയാഴ്ച രാത്രി വൈകി അധികൃതർ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.