സ്കൂൾ യാത്ര ഇനി കൂടുതൽ സുരക്ഷിതം; കർവ മോട്ടോഴ്സ് ബസുകൾ അടുത്ത വർഷമെത്തും
text_fieldsകർവ മോട്ടോഴ്സ് രൂപകൽപന ചെയ്ത ആധുനിക സൗകര്യങ്ങളൊടെയുള്ള സ്കൂൾ ബസ്
മസ്കത്ത്: വാഹന നിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്പനിയായ കർവ മോട്ടോഴ്സ് രൂപകൽപന ചെയ്ത സ്കൂൾ ബസ് അടുത്ത വർഷത്തിന്റെ തുടക്കത്തിൽ പ്രാദേശിക വിപണിയിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ ബസുകൾ വിതരണം ചെയ്യുന്നതിനായി കർവ മോട്ടോഴ്സ് കമ്പനി വിദ്യാഭ്യാസ മന്ത്രാലയവുമായും ഒമാൻ വികസന ബാങ്കുമായും ധാരണപത്രം (എം.ഒ.യു) ഒപ്പുവെച്ചു.
പഴയ വാഹനങ്ങൾക്ക് പകരം പ്രതിവർഷം 1,000 ബസുകൾ എന്ന നിരക്കിൽ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ധാരണപത്രം ബന്ധപ്പെട്ട അധികാരികളുടെയും സുരക്ഷ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ സുൽത്താനേറ്റിൽ ഗതാഗത പരിഹാരങ്ങൾ നൽകുന്നതിന് വഴിയൊരുക്കുമെന്ന് കർവ് മോട്ടോഴ്സ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. സാദ് ബിൻ അഹമ്മദ് അൽ മുഹന്നദി പറഞ്ഞു. ബസുകൾക്ക് 23 മുതൽ 25 വരെ വിദ്യാർഥികളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടെന്ന് കർവ കമ്പനി സി.ഇ.ഒ ഡോ. ഇബ്രാഹിം ബിൻ അലി അൽ ബലൂഷി പറഞ്ഞു.
സ്കൂൾ ബസുകളിൽ ആന്തരിക നിരീക്ഷണ കാമറകൾ, സുരക്ഷിതമായ യാത്ര സീറ്റുകൾ, എമർജൻസി എക്സിറ്റുകൾ, ഡ്രൈവർക്കും യാത്രക്കാർക്കും വ്യക്തമായ കാഴ്ച, ഓട്ടോമാറ്റിക് അഗ്നിരക്ഷാ സംവിധാനവും ഉയർന്ന പ്രവർത്തനക്ഷമതയുള്ള എയർ കണ്ടീഷനിങ്, വാതിലുകളിൽ സുരക്ഷ ലോക്ക്, സെൻസർ സംവിധാനമുള്ള സൈഡ് ഡോറുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ബസുകൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സുകൾ, എൻജിനിനുള്ള സെൻസറുകൾ, ജി.പി.എസ് സാങ്കേതികവിദ്യ വഴിയുള്ള ട്രാക്കിങ് സംവിധാനം, ഡ്രൈവർമാരെയും അവരുടെ പ്രകടനത്തെയും നിരീക്ഷിക്കാനുള്ള സംവിധാനം എന്നിവയും നൽകും. 10 വർഷത്തിൽ കുറയാത്ത കാലയളവിലേക്ക് ഈ ബസുകൾക്ക് ആവശ്യമായ സ്പെയർപാർട്സുകളുടെ സ്റ്റോക്ക് കർവ ഓട്ടോമോട്ടിവ് കമ്പനിയുടെ പക്കലുണ്ടെന്ന് അൽ ബലൂഷി പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ബസ് പുറത്തിറക്കുക. പൊതുസുരക്ഷയും സ്കൂൾ ഗതാഗത ആവശ്യകതകളും കണക്കിലെടുത്ത് സ്കൂൾ ഗതാഗത മേഖല നേരിടുന്ന എല്ലാ വെല്ലുവിളികളും പഠിച്ച ശേഷമാണ് ബസ് രൂപകൽപന ചെയ്തിരിക്കുന്നത്. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലാണ് കര്‍വ മോട്ടോഴ്സിന്റെ ബസ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.
ഒമാനിൽ കവചിത വാഹനങ്ങളുടെ നിർമാണത്തിനും കമ്പനി അടുത്തിടെ കരാറിലെത്തിയിരുന്നു. ദ ആർമർഡ് ഗ്രൂപ്പുമായി (ടാഗ്) സഹകരണ, നിർമാണ സേവന കരാറിലാണ് ഒപ്പുവെച്ചിട്ടുള്ളത്. ഒമാന്റെയും ഖത്തറിന്റെയും സംയുക്ത സംരംഭമാണ് കർവ മോട്ടോഴ്സ്. കമ്പനിയുടെ 70 ശതമാനം ഓഹരി ഖത്തർ ദേശീയ ഗതാഗത കമ്പനിയായ ഖത്തർ ട്രാൻസ്പോർട്ടിനും 30 ശതമാനം ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കുമാണുള്ളത്.
കർവ മോട്ടോഴ്സിന് ബസ് നിർമാണത്തിൽ പ്രത്യേകമായ ഒരു ഫാക്ടറിയുണ്ട്. പ്രതിവർഷം ശരാശരി 600 ബസുകൾ ഇവിടെ നിർമിക്കുന്നുണ്ട്. 2022ലെ ഖത്തർ ലോകകപ്പിനുള്ള ബസുകൾ നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഫാക്ടറി 2021ൽ ഉൽപാദനം ആരംഭിച്ചു. വിവിധതരം സിറ്റി ബസുകൾ, സ്കൂൾ ബസുകൾ, ദീർഘദൂര ബസുകൾ, ലക്ഷ്വറി ബസുകൾ എന്നിവ നിർമിക്കുന്നു. ദുകത്ത പ്രത്യേക സാമ്പത്തിക മേഖലയിൽ 6,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കമ്പനിയുടെ ഫാക്ടറി നിർമിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

