കണ്ണൂർ വിമാനത്താവളം; പോയിൻ്റ് ഓഫ് കോൾ പദവി ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് പ്രവാസി കമ്മീഷൻ
text_fieldsമസ്കത്ത്: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ പദവി ലഭ്യമാക്കുന്നത് സംബന്ധിച്ച നിവേദനത്തിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രവാസി കമ്മീഷൻ. കണ്ണൂരിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിനിടെയാണ് ഇതു സംബന്ധിച്ച മറുപടി നൽകിയത്. മസ്കത്തിൽ മാധ്യമപ്രവർത്തകനായ തലശ്ശേരി സ്വദേശി കബീർ യൂസുഫാണ് ഇതു സംബന്ധിച്ച് നിവേദനം കമ്മീഷന് സമർപ്പിച്ചത്. ഇത് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. 97000 ചതുരശ്ര മീറ്ററിൽ മികച്ച സൗകര്യങ്ങളുള്ള കണ്ണൂർ വിമാനത്താവളത്തിൽ മണിക്കൂറിൽ 2000 യാത്രക്കാരെ കൈകാര്യം ചെയ്യാനവുമെന്ന് നിവേദനത്തിൽ പറയുന്നു.ഉത്തരകേരളത്തിനു പുറമേ മാഹി, മംഗളൂരു, കുടക്, മൈസൂരു എന്നിവിടങ്ങളിലുള്ളവരും കണ്ണൂർ വിമാനത്താവളം ഉപയോഗിക്കുന്നുണ്ട്. 2025ൽ 10.5 ലക്ഷത്തിലധികം പേരാണ് കണ്ണൂർ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്.
പോയിൻ്റ് ഓഫ് കോൾ പദവി ലഭിക്കാൻ സർവ യോഗ്യതയുമുണ്ടായിട്ടും വ്യോമയാന മന്ത്രാലയം അത് അനുവാദിക്കാത്തത് വിവേചനപരമാണെന്നും ഇതിൽ ഇടപെടണമെന്നും പരാതിക്കാരൻ അഭ്യർഥിച്ചു.ഇതു സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും മനസ്സിലാക്കിയതിനു ശേഷം വ്യോമയാന മന്ത്രാലയമുൾപ്പെടെയുള്ളവരിൽ നിന്നും റിപ്പോർട്ട് തേടുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ റിട്ട. ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.ചെയർപേഴ്സണ് പുറമേ കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, എം.എം. നയീം, മെമ്പർ സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവരും പങ്കെടുത്തു.അദാലത്തിൽ നിരവധി പരാതികൾ ലഭിച്ചതിൽ ചില പരാതികളിൽ തീർപ്പുകൽപിച്ചു. കമ്മീഷന്റെ അടുത്ത അദാലത്ത് കൊല്ലത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

