സ്കൂൾ കാൻറീനുകളിൽ ജങ്ക് ഫുഡുകൾ അനുവദിക്കില്ല
text_fieldsമസ്കത്ത്: സ്കൂൾ കാൻറീനുകളിൽ ജങ്ക് ഫുഡുകൾപോലുള്ള അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ വിൽപന നടത്താൻ അനുവദിക്കില്ലെന്ന് മസ്കത്ത് നഗരസഭ.
കാൻറീനുകൾ സദാ നിരീക്ഷണത്തിലായിരിക്കുമെന്നും ആരോഗ്യകരവും ശുചിത്വ പൂർണവുമായ ഭക്ഷണമാണ് വിൽപന നടത്തുന്നതെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകൾ നടത്തുമെന്നും നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കാലാവധി കഴിഞ്ഞതും അനാരോഗ്യകരവുമായ ഭക്ഷണം വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കും.
കാലാവധി കഴിഞ്ഞ ഭക്ഷണവും അനാരോഗ്യകരമായ സാഹചര്യത്തിൽ തയാറാക്കിയ ലഘുഭക്ഷണവും കൃത്രിമ നിറങ്ങളും ചേരുവകളും രാസവസ്തുക്കളുമെല്ലാം ചേർത്ത പാനീയങ്ങളും സ്കൂൾ കാൻറീനുകളിൽ വിൽപന നടത്തുന്നുണ്ടെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് അധികൃതരുടെ ഇടപെടൽ. ഒാരോ ഗവർണറേറ്റിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയാണ് നിരീക്ഷണത്തിനും നടപടികളെടുക്കുന്നതിനും ചുമതലപ്പെടുത്തിയിട്ടുള്ളത്. സർക്കാർ സ്കൂളുകളിലെ ഭൂരിപക്ഷം കാൻറീനുകളും സ്കൂൾ മാനേജ്െമൻറ് നേരിട്ടാണ് നടത്തുന്നത്. എങ്കിലും ചില കാൻറീനുകൾ പുറത്തുനിന്നുള്ളവർക്ക് നടത്താൻ നൽകിയിട്ടുണ്ട്.
ഇന്ത്യൻ സ്കൂളുകളിലെ കാൻറീനുകൾ ഇതിെൻറ പരിധിയിൽ ഉൾപ്പെടുമോയെന്നത് വ്യക്തമല്ല. എന്നാൽ, നഗരസഭകൾക്ക് പരിധിയിലുള്ള ഇന്ത്യൻ സ്കൂൾ കാൻറീനുകളിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂൾ വിപണിയിൽ ക്രമക്കേടുകളും അമിതവിലകളും ഇൗടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും പരിശോധനകളും നടത്തുന്നുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും അറിയിച്ചു. തെറ്റായ വ്യാപാര ഇടപാടുകൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കും. പുതിയ അധ്യയന വർഷം ആരംഭിച്ചതിെൻറ പശ്ചാത്തലത്തിൽ പുസ്തകങ്ങൾ, ബാഗുകൾ, സ്റ്റേഷനറി ഉൽപന്നങ്ങൾ എന്നിവക്ക് അമിതവില ഇൗടാക്കരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.