നാട്ടിലെത്താൻ പല വഴിയും നോക്കി; കണ്ണീരായി ജോയൽ മടങ്ങി
text_fieldsമസ്കത്ത്: ഗൾഫ്നാടുകളിലെ പ്രവാസികളെ നാട്ടിലെത്തിക്കാൻ തയാറാകാത്ത കേന്ദ്ര നട പടിയുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് വെള്ളിയാഴ്ച രാത്രി മസ്കത്തിൽ മരിച്ച തൃശൂർ സ്വദേശി ജോയൽ ജോസ്. അർബുദത്തെ തുടർന്ന് മൂന്ന് വർഷത്തിലധികമായി നാട്ടിൽ ചികിത്സയിലുള്ള ജോയൽ ഏപ്രിലിൽ തുടർ ചികിത്സക്കായി നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ത്യയിൽ ലോക്ഡൗണും വിദേശ വിമാന സർവിസുകൾക്ക് വിലക്കും നിലവിൽവന്നത്. അർബുദത്തിനൊപ്പം ചികിത്സ മുടങ്ങുമോയെന്ന മാനസിക സമ്മർദവും കൂടിയായതോടെ ജോയൽ അതിവേഗം രോഗക്കിടക്കയിലേക്ക് വീണു. മൂന്നാഴ്ചയോളമായി മസ്കത്തിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 10 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച നില കുറച്ച് മെച്ചപ്പെട്ടതിനെ തുടർന്ന് പുറത്തിറക്കിയിരുന്നു. ഭാര്യയുമായും സുഹൃത്തുക്കളുമായുമൊക്കെ വെള്ളിയാഴ്ച വൈകുന്നേരം വരെ സംസാരിച്ചിരുന്നു. വൈകുന്നേരത്തോടെയാണ് നില മോശമായത്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇദ്ദേഹം രാത്രിയോടെ മരണത്തിന് കീഴടങ്ങി. ജോയലിനെ തുടർ ചികിത്സക്ക് നാട്ടിലെത്തിക്കാൻ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം പല വഴികളിലും ശ്രമിച്ചിരുന്നു. എന്നാൽ, പ്രയോജനമുണ്ടായില്ല. തുടർന്നാണ് ആസ്റ്ററിൽ ചികിത്സ തുടരാൻ തീരുമാനിച്ചത്. ജോയലിെൻറ ഭാര്യ ഡയാന എട്ടുമാസം ഗർഭിണിയാണ്. മൂന്ന് ചെറിയ മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഡയാനയും കുട്ടികളും മസ്കത്തിൽതന്നെ തുടരേണ്ടിവരുകയും ചെയ്യും.
പലവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരും നാട്ടിൽ ഇടക്കിടെ പോയി ചികിത്സ നടത്തുന്നവരും നാട്ടിൽനിന്ന് മരുന്നെത്തിച്ച് ഉപയോഗിച്ചിരുന്നവരുമെല്ലാം ഒമാനിലും മറ്റ് ഗൾഫ്നാടുകളിലും വല്ലാത്ത ആശങ്കയോടെയാണ് കഴിയുന്നത്. വർധിക്കുന്ന കോവിഡ് രോഗികളുടെ എണ്ണവും മരണങ്ങളും ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. രോഗികളായ ചില പ്രവാസികൾക്ക് ജോലി നഷ്ടപ്പെടുകയും വരുമാനമാർഗം നിലക്കുകയും ചെയ്തിട്ടുമുണ്ട്. കോവിഡ് വ്യാപിച്ചതോടെ ഒമാനിലടക്കം ഗൾഫ് മേഖലയിലെ ആശുപത്രികളിലെല്ലാം അത്യാവശ്യമല്ലാത്ത ചികിത്സകൾ നിർത്തിവെച്ചിട്ടുണ്ട്. രോഗികൾക്ക് ഒപ്പം ഗർഭിണികളും വിമാന സർവിസ് ഇല്ലാത്തതിെൻറ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഏഴാം മാസമായ ഏപ്രിലിൽ ഭാര്യയെ നാട്ടിലയക്കാനിരിക്കവേയാണ് അപ്രതീക്ഷിതമായി വിലക്ക് വരുന്നതെന്ന് മസ്കത്തിൽ പ്രവാസിയായ മലപ്പുറം സ്വദേശി പറഞ്ഞു. പ്രസവം ഇവിടെയാക്കാൻ വർധിച്ച ചെലവുവരുന്നത് കണ്ടെത്തേണ്ട അവസ്ഥയാണ്. നാട്ടിൽനിന്ന് ആഞ്ചിയോപ്ലാസ്റ്റിയടക്കം ചികിത്സ നടത്തി വന്ന പാലക്കാട് തൃത്താല സ്വദേശി മുഹമ്മദ് കുട്ടി ഉൾപ്പടെ മൂന്നു പേർ മരുന്നുകൾ കിട്ടാതെയും തുടർ ചികിത്സക്ക് നിർവാഹമില്ലാതെയും ബുറൈമിയിൽ കഴിയുന്നുമുണ്ട്. എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്നാണ് ഇവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.