ജബൽ അഖ്ദറിൽ ആറുമാസത്തിനിടെ ഒരു ലക്ഷത്തിലധികം സന്ദർശകരെത്തി
text_fieldsമസ്കത്ത്: ഒമാനിലെ പ്രശസ്തമായ ടോപ്ഹിൽ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ജബൽ അഖ്ദർ സന്ദർശിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 13.2 ശതമാനത്തിന്റെ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (എൻ.സി.എസ്.ഐ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വർഷം ജൂൺ അവസാനം വരെ 1,01,608 സന്ദർശകരാണ് ജബൽ അഖ്ദറിലെത്തിയത്. 2025-ൽ ഇതേ കാലയളവിൽ ഇത് 89,780 പേരായിരുന്നു.
സന്ദർശകരിൽ വലിയൊരു പങ്കും അന്താരാഷ്ട്ര വിദേശ സഞ്ചാരികളാണ്; 52,230 വിദേശികളാണ് ഈ കാലയളവിൽ ഇവിടെയെത്തിയത്. സ്വദേശികളായ ഒമാനി സന്ദർശകരുടെ എണ്ണം 40,082 ആണ്. മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ കാര്യത്തിൽ സൗദി അറേബ്യയാണ് മുന്നിൽ; 13,272 പേർ. യു.എ.ഇ- 395, കുവൈത്ത്- 332, ബഹ്‌റൈൻ- 285, ഖത്തർ- 149 എന്നിങ്ങനെയും കഴിഞ്ഞ ആറുമാസത്തിനിടെ സഞ്ചാരികളെത്തി. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള 4,863 സഞ്ചാരികളും ഈ കാലയളവിൽ ജബൽ അഖ്ദർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

