നാലര പതിറ്റാണ്ടിെൻറ പ്രവാസം; ജലാലുദ്ദീൻ മടങ്ങുന്നു
text_fieldsസലാല: 46 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് തിരുവനന്തപുരം വർക്കല വടശ്ശേരിക്കോണം സ്വദേശി എ. ജലാലുദ്ദീൻ മടങ്ങുന്നു. ദോഫാർ ഗവർണർ ഒാഫിസിലെ ജീവനക്കാരനായിരുന്നു. നാ ളുകളായി ജോലിയിൽനിന്ന് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും മുദീർ കാലാവധി വീണ്ടും നീട്ടി നൽകുകയായിരുന്നു. മലയാളിയുടെ കർമകുശലതയുടെയും സത്യസന്ധതയുടെയും ആൾരൂപമായിരുന്ന ജലാലുദ്ദീൻ, ഡിപ്പാർട്ട്മെൻറിന് അത്ര പ്രിയപ്പെട്ടവനായിരുന്നു.
22ാമത്തെ വയസ്സിൽ 1974ലാണ് ജലാലുദ്ദീൻ മുംബൈയിൽനിന്ന് കപ്പൽ കയറുന്നത്. ദുബൈയിലായിരുന്നു ആദ്യ പ്രവാസം. അക്ബർ എന്ന കപ്പലിൽ അഞ്ചുദിവസം കൊണ്ടാണ് ദുബൈയിലെത്തിയത്. പത്തുവർഷം അവിടെ വിവിധ കമ്പനികളിൽ ജോലിചെയ്തു. അവിടെനിന്ന് വിസ റദ്ദാക്കി നാട്ടിൽപോയ അദ്ദേഹം 1984ലാണ് മസ്കത്ത് വഴി സലാലയിൽ എത്തിയത്. സലാലയിലെ വാലി ഓഫിസ് നിർമാണ കമ്പനിയിൽ ഇലക്ട്രീഷ്യനായിട്ടായിരുന്നു ജോലി. പിന്നീട് ഒരു സ്വദേശി പ്രമുഖൻ വഴി വാലി ഓഫിസിൽ എത്തുകയായിരുന്നു. 1988 മുതൽ ഇതുവരെ വാലി ഓഫിസിലെ സ്വദേശികൾക്കെല്ലാം പ്രിയപ്പെട്ടവനായി ജലാലുദ്ദീൻ ജോലി ചെയ്തു.
ഐ.എം.ഐ സലാലയുടെ പ്രവർത്തകനായ ജലാലുദ്ദീൻ ദീർഘകാലം കേന്ദ്ര കൂടിയാലോചന സമിതിയംഗമായിരുന്നു. സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം വലിയൊരു സുഹൃദ്വലയത്തിന് ഉടമ കൂടിയാണ്. ദീർഘകാലം അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ അധ്യാപകനുമായിരുന്നു. ഐ.എം.ഐ സലാല ജലാലുദ്ദീനും കുടുംബത്തിനും യാത്രയയപ്പ് നൽകി. ഐ.എം.ഐ ഹാളിൽ നടന്ന പരിപാടിയിൽ ജി. സലിം സേട്ട് അധ്യക്ഷത വഹിച്ചു. നിരവധി പേർ ആശംസകൾ നേർന്നു.ഭാര്യ റിട്ട. സ്കൂൾ ഹെഡ്മിസ്ട്രസ് ജുവൈരിയ സലാലയിൽ ഭർത്താവിനൊപ്പമാണുള്ളത്. മകൻ ജാബിർ സലാലയിലെ ഗൾഫ് ടെക് ഇലക്ട്രിക്കലിൽ എൻജിനീയറായി ജോലി ചെയ്യുന്നു. മകൾ റജുല ഭർത്താവ് ഡോ. മുഹമ്മദ് അഷ്റഫിനൊപ്പം കണ്ണൂരിലാണ് താമസം. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ജലാലുദ്ദീൻ കുടുബത്തോടൊപ്പം സലാലയിൽനിന്ന് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.