ഖരീഫ് സീസണിലെ ‘അർനൂത്’; ജാഗ്രത പാലിക്കാം
text_fieldsമസ്കത്ത്: ഖരീഫ് സീസണിൽ ദോഫാറിൽ സജീവമാകുന്ന ‘അർനൂത്’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കടിക്കുന്ന ഊച്ചകൾക്കെതിരെ ജാഗ്രതപാലിക്കണമെന്ന് അധികൃതർ. ദോഫാർ ഗവർണറേറ്റിലെ നീരുറവകളുള്ള പ്രദേശങ്ങളിലാണ് ഇവ കണ്ടുവരുന്നത്. ഇവയുടെ വേദനാജനകമായ കടികൾ കാരണം വളരെയധികം അസൗകര്യങ്ങൾ ഉണ്ടാക്കുന്നതാണെന്ന് പരിസര വാസികൾ പറയുന്നു.
ചർമത്തിൽ ചുവന്ന പാടുകൾ അവശേഷിപ്പിക്കുകയും കഠിനമായ ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. സുൽത്താനേറ്റിൽ 32 ഇനം കടിക്കുന്ന ഈച്ചകൾ ഉണ്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ (എസ്.ക്യു.യു) സെൻറർ ഫോർ എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ (എസ്.ക്യു) റിസർച്ച് അസിസ്റ്റൻറ് അഹമ്മദ് ബിൻ ഖമീസ് അൽ സുദൈരി പറഞ്ഞു. ഇതിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഇനമാണ് ‘അർനൂത്’.
ദോഫാർ ഗവർണറേറ്റിലെ നീരുറവകളിൽ വ്യാപിക്കുകയും ജൂലൈ-സെപ്റ്റംബർ കാലയളവിലാണ് ഇവയുടെ വ്യാപനം കൂടുതലായി കണ്ടുവരുന്നത്. അർനൂതിന്റെ കടിയേറ്റാൽ ‘പാപ്പുലർ ഉർട്ടികാരിയ’ എന്നറിയപ്പെടുന്ന ഒരു അവസ്ഥക്ക് കാരണമാകും. അലർജി മൂലം ശരീരത്തിൽ കുമിളകളും കടുത്ത ചൊറിച്ചിലും അനുഭവപ്പെടുന്ന ഒരുഅവസ്ഥയാണിത്.
കടിക്കുന്ന ഈച്ചകളെ ആകർഷിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച ലൈറ്റ് ട്രാപ്പുകളുടെ ഉപയോഗം പോലുള്ള ചില നിയന്ത്രണ രീതികളുടെ ഫലപ്രാപ്തി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബാങ്കോക്കിലെ കാസെറ്റ്സാർട്ട് യൂനിവേഴ്സിറ്റിയിൽ നടത്തിയ ഒരു പഠനത്തിൽ 27തരം കടിക്കുന്ന ഈച്ചകളെ ആകർഷിക്കുന്നതിൽ ലൈറ്റ് ട്രാപ്പുകളുടെ ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്ന് അൽ സുദൈരി പറഞ്ഞു.
മൃഗങ്ങളുടെ വളം, അഴുകിയ പുല്ല്, നനഞ്ഞ മണ്ണ് തുടങ്ങിയ പ്രാണികളുടെ പ്രജനന മേഖലകൾ വൃത്തിയായി പരിപാലിച്ച് വൃത്തിയുള്ളതും വരണ്ടതുമായ അന്തരീക്ഷം നിലനിർത്തിയാൽ ഒരുപരിധിവരെ ഈച്ചകളുടെ എണ്ണം കുറക്കാൻ സഹായിക്കുമെന്ന് അൽ സുദൈറി ഊന്നിപ്പറഞ്ഞു.
ചർമത്തിന് സുരക്ഷിതമായ കീടനാശിനി ഉപയോഗിക്കുന്നതോടൊപ്പം കടിയേൽക്കാതിരിക്കാൻ ശരീരം മറക്കുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാകും. അൾട്രാസോണിക് തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ചില വളകൾ ധരിക്കുന്നത് പൊതുവെ കടിക്കുന്ന ഈച്ചകളെയും കൊതുകിനെയും തുരത്താൻ സഹായിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കൊതുകുകൾ പെരുകുന്ന സമയങ്ങളിൽ പ്രത്യേകിച്ച് അതിരാവിലെയും സൂര്യാസ്തമയത്തിന് മുമ്പും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ജലസ്രോതസ്സുകൾ, സമൃദ്ധമായ പുല്ല്, മരങ്ങൾ തുടങ്ങിയ അവയുടെ പ്രജനന കേന്ദ്രങ്ങളിൽ നിന്ന് പരമാവധി അകന്നു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കടിക്കുന്ന ഈച്ചകളുടെ എണ്ണം കുറക്കുന്നതിനായി ദോഫാർ മുനിസിപ്പാലിറ്റി ഒരു സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് അൽ ഗസ്സാനിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഫീൽഡ് കൺട്രോൾ ടീമും പ്രത്യേക ശാസ്ത്ര ഗവേഷണ സംഘവുമുണ്ട്.
ഫീൽഡ് കൺട്രോൾ ടീം ചില ജലസ്രോതസ്സുകളിൽ തീവ്രമായ നിയന്ത്രണ പ്രചാരണ പ്രവത്തനങ്ങൾ നടത്തും. ഡ്രോണുകൾ ഉപയോഗിച്ച് കീടനാശിനികൾ തളിക്കുക, ലാർവകളെ ഇല്ലാതാക്കാൻ ജലസ്രോതസ്സുകളുടെ അരികുകളിൽ നനഞ്ഞ മണ്ണ് തളിക്കുക, ഈച്ച പുനരുൽപാദനം പരിമിതപ്പെടുത്തുക എന്നിവയാണ് സമിതി നടത്തുന്ന ചില പ്രവർത്തനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.