ഇന്ത്യൻ സ്കൂൾ പ്രവേശനം: ഒന്നാംഘട്ടത്തിൽ 3500 പേർക്ക് പ്രവേശനം
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിലെ ഇന്ത്യൻ സ്കൂളുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒന്നാംഘട്ട നറുക്കെടുപ്പ് തിങ്കളാഴ്ച നടന്നു. ആദ്യ നറുെക്കടുപ്പിൽ ആറ് ഇന്ത്യൻ സ്കൂളുകളിലായി 3500 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. 1600 ലധികം കുട്ടികൾ വെയ്റ്റിങ് ലിസ്റ്റിലാണ്. സീറ്റ് കിട്ടാത്ത രക്ഷിതാക്കൾ വേവലാതിെപ്പടേണ്ടതില്ലെന്നും അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാൻ പരമാവധി ശ്രമിക്കുമെന്നും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൻ വി.ജോർജ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. തലസ്ഥാന നഗരിയിലെ മസ്കത്ത്, ദാർസൈത്ത്, വാദികബീർ, അൽ ഗൂബ്ര, സീബ്, മബേല എന്നീ ഇന്ത്യൻ സ്കൂളിലേക്കുള്ള അഡ്മിഷനുള്ള നറുക്കെടുപ്പാണ് നടന്നത്.
നറുെക്കടുപ്പിൽ സീറ്റ് ലഭിച്ച വിദ്യാർഥികൾക്ക് ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ എസ്.എം.എസ് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി. ഇനി പ്രവേശനം ലഭിച്ച സ്കൂളുകളിൽ ഉടൻ അഡ്മിഷൻ നേടണം. അല്ലെങ്കിൽ സീറ്റുകൾ നഷ്ടപ്പെടും. സാധ്യമാവുന്ന സ്കൂളുകളിൽ അധിക ഡിവിഷനുകൾ ഉണ്ടാക്കിയും ക്ലാസുകളിൽ സീറ്റുകൾ വർധിപ്പിച്ചുമാണ് അഡ്മിഷൻ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. എല്ലാ കുട്ടികൾക്കും സീറ്റു നൽകാൻ അധികൃതർ ഏറെ വിയർക്കേണ്ടിവരുമെന്നും വിൽസൻ പറഞ്ഞു. ഒന്നാംഘട്ട നറുക്കെടുപ്പിൽ കൂടുതൽ പേർക്കും രാവിലത്തെ ഷിഫ്റ്റിലാണ് പ്രവേശനം നൽകിയിരിക്കുന്നത്. മസ്കത്ത് ഇന്ത്യൻ സ്കൂളിലും വാദി കബീർ സ്കൂളിലുമാണ് കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയത്. വളരെ ചുരുങ്ങിയ കുട്ടികൾക്ക് മാത്രമാണ് ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ പ്രവേശനം ലഭിച്ചത്. മസ്കത്ത്, ദാർസൈത്ത്, വാദീകബീർ എന്നീ സ്കൂളുകളിലെ വൈകുന്നേര ഷിഫ്റ്റുകളിലാണ് ഒന്നാം ഘട്ടത്തിൽ അഡ്മിഷൻ നൽകിയത്. ഇതോടെ, രാവിലത്തെ ഷിഫ്റ്റിലെ സീറ്റുകൾ പൂർണമായി അലോട്ട് ചെയ്തുകഴിഞ്ഞതായും വിൽസൺ പറഞ്ഞു. ഇനി അഡ്മിഷൻ എടുക്കാതെ ഒഴിവ് വന്ന സീറ്റുകൾ മാത്രമായിരിക്കും രാവിലത്തെ ഷിഫ്റ്റിൽ ബാക്കിയുണ്ടാവുക.
അതിനാൽ, രണ്ടാംഘട്ട നറുക്കെടുപ്പിൽ ഭൂരിഭാഗത്തിനും വൈകുന്നേര ഷിഫ്റ്റിലായിരിക്കും സീറ്റ് ലഭിക്കുക. രണ്ടാംഘട്ട നറുക്കെടുപ്പ് ഇൗ മാസം അവസാനം നടക്കും. രണ്ടാംഘട്ട നറുക്കെടുപ്പോടെ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം നൽകാനാണ് ബോർഡ് ശ്രമിക്കുന്നത്. മൂന്നാം ഘട്ട നറുക്കെടുപ്പ് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്. ഇതിനായി ഡയറക്ടർ ബോർഡിെൻറ അഡ്മിഷൻ വിഭാഗം ആറ് ഇന്ത്യൻ സ്കൂളുകളിെലയും അഡ്മിഷൻ വിഭാഗവുമായി നിരന്തരം ബന്ധപ്പെട്ട് വേണ്ട നടപടി ക്രമങ്ങൾ ഒരുക്കുന്നുണ്ട്. ഇൗ വർഷം സ്കൂൾ പ്രവേശന അപേക്ഷകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കൾ കൂടുതലായിരുന്നു. നിരവധി സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടിയതാണ് അപേക്ഷകരുടെ എണ്ണം വർധിക്കാൻ കാരണം. അതോടൊപ്പം, സ്വകാര്യ സ്കൂളുകളെ ഒഴിവാക്കുന്ന പ്രവണതയും വളർന്നുവന്നിട്ടുണ്ട്. അപേക്ഷകരുടെ എണ്ണം 5200ലെത്തിയതാണ് ഡയറക്ടർ ബോർഡിന് തലവേദന സൃഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
