ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഒമാൻ സന്ദർശനത്തിൽ
text_fieldsഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി അല്‍ ബര്‍ക കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയിലാണ് എഴുത്ത് സന്ദേശം കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പശ്ചാത്തലത്തിൽ സഹകരണത്തിന്റെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യുന്നതാണ് സന്ദേശം. പ്രധാനമന്ത്രിയുടെ ആശംസകളും സുൽത്താനെ അറിയിച്ചു. പ്രധാനമന്ത്രിക്ക് തിരിച്ചും ആശംസകൾ നേർന്ന സുൽത്താൻ ഇന്ത്യ കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും പറഞ്ഞു. സൗഹാർദപരമായ സംഭാഷണങ്ങൾ നടത്തുകയും ഒമാനും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ചും സാങ്കേതിക, സൈനിക, ഖനന മേഖലകളിലെ സഹകരണത്തിന്റെ വശങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. വാണിജ്യ, സാംസ്കാരിക, നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും വിശകലനം ചെയ്തു. ജി 20 മീറ്റിങ്ങുകൾ വിജയകരമായി ആതിഥേയത്വം വഹിച്ച ഇന്ത്യയെ സയ്യിദ് ബദർ അഭിനന്ദിച്ചു. നിലവിലെ പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങളിൽ അഭിപ്രായങ്ങളും കൈമാറി.
ക്രിയാത്മകമായ സംഭാഷണത്തിന്റെയും അന്തർദേശീയ സഹകരണത്തിന്റെയും നയങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ ഇരുരാജ്യങ്ങളുടെയും പങ്കിനെക്കുറിച്ച് ഇരുവരും അടിവരയിട്ടുപറഞ്ഞു. ജി.സി.സി ആൻഡ് റീജനൽ നെയ്ബർഹുഡ് ഡിപ്പാർട്മെന്റ് തലവൻ ഷെയ്ഖ് അഹമ്മദ് ഹാഷിൽ അൽ മസ്കാരി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇരുവിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അജിത് ഡോവലും പ്രതിനിധി സംഘവും റോയൽ ഓഫിസ് മന്ത്രി ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനിയുമായും കൂടിക്കാഴ്ച നടത്തി. സൗഹൃദ സംഭാഷണങ്ങൾ കൈമാറുകയും പൊതുവായി ശ്രദ്ധിക്കേണ്ട നിരവധി വിഷയങ്ങൾ ചർച്ച നടത്തുകയും ചെയ്തു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

