പ്രവാസി മടക്കം: മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്ന് കേരളത്തിലേക്ക് പത്ത് സർവീസുകൾ
text_fieldsമസ്കത്ത്: ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് മടക്കിയെത്തിക്കുന്നതിനായുള്ള മൂന്നാം ഘട്ട വിമാന സർവീസുകൾക്ക് മെയ് 26ന് തുടക്കമാകും. ഒമാനിൽ നിന്ന് കേരളത്തിലേക്ക് പത്ത് സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ ഉണ്ടാവുക. ഇതിൽ മൂന്നെണ്ണം സലാലയിൽ നിന്നാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കായി ഒമാനിൽ നിന്ന് അഞ്ച് സർവീസുകളും ഉണ്ട്.
മസ്കത്തിൽ നിന്ന് കോഴിക്കോടിനും കൊച്ചിക്കും തിരുവനന്തപുരത്തിനും രണ്ട് വിമാനങ്ങൾ വീതവും കണ്ണൂരിന് ഒരു വിമാനവുമാണ് ഉള്ളത്. സലാലയിൽ നിന്നുള്ള മൂന്ന് സർവീസുകളും കണ്ണൂരിനാണ്. ജയ്പൂർ, അഹമ്മദാബാദ്, ശ്രീനഗർ, ഭുവനേശ്വർ, ചെന്നൈ എന്നിവിടങ്ങളിലേക്കും മസ്കത്തിൽ നിന്ന് വിമാനങ്ങൾ ഉണ്ടാകും.
മെയ് 28നാണ് ഒമാനിൽ നിന്നുള്ള സർവീസുകൾ തുടങ്ങുക. കോഴിക്കോടിനുള്ള ആദ്യ വിമാനം മസ്കത്തിൽ നിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെടും. സലാല കണ്ണൂർ വിമാനവും അന്നുണ്ട്. ഇത് വൈകുന്നേരം 3.10നാണ് പുറപ്പെടുക. 29ന് കൊച്ചിക്കാണ് അടുത്ത വിമാനം. ഇത് വൈകുന്നേരം 3.45ന് മസ്കത്തിൽ നിന്ന് പുറപ്പെടും. മെയ് 30നുള്ള തിരുവനന്തപുരം സർവീസ് വൈകുന്നേരം 3.40നാകും മസ്കത്തിൽ നിന്ന് പുറപ്പെടുക. മെയ് 31നുള്ള കണ്ണൂർ വിമാനം സലാലയിൽ നിന്ന് വൈകുന്നേരം 3.10ന് പുറപ്പെടും. ജൂൺ ഒന്നിന് മസ്കത്തിൽ നിന്ന് കോഴിക്കോടിനും സലാലയിൽ നിന്ന് കണ്ണൂരിനും വിമാനങ്ങളുണ്ട്. യഥാക്രമം ഉച്ചക്ക് രണ്ടിനും വൈകുന്നേരം 3.10നുമാണ് ഇൗ വിമാനങ്ങൾ പുറപ്പെടുക. അടുത്ത വിമാനം ജൂൺ മൂന്നിന് മസ്കത്തിൽ കണ്ണൂരിനാണുള്ളത്. ഇത് വൈകുന്നേരം 4.15ന് മസ്കത്തിൽ നിന്ന് പുറപ്പെടും. അവസാന ദിനമായ ജൂൺ നാലിന് മസ്കത്ത്-തിരുവനന്തപുരം വിമാനം വൈകുന്നേരം 3.40നും മസ്കത്ത്-കൊച്ചി വിമാനം വൈകുന്നേരം 3.45നും പുറപ്പെടും.
ഗർഭിണികൾ, അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, ജോലി നഷ്ടപ്പെട്ടവർ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണന. നേരത്തേ രജിസ്റ്റർ ചെയ്തവരുടെ പട്ടികയിൽ നിന്നാണ് എംബസി യാത്രക്കാരുടെ മുൻഗണനാ പട്ടിക തയാറാക്കുക. ഇവരെ ടെലിഫോൺ/ഇമെയിൽ മുഖേന ബന്ധപ്പെട്ട് വിവരമറിയിക്കും. ഇൗ പട്ടിക എയർഇന്ത്യ ഒാഫീസിന് കൈമാറുമെന്നും ടിക്കറ്റ് ബുക്കിങ്ങിനായി ഇവരെ എയർഇന്ത്യ ഒാഫീസിൽ നിന്ന് ബന്ധപ്പെടുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ടാം ഘട്ട സർവീസുകൾ അവസാനിച്ചത്. ഇതിൽ 11 വിമാനങ്ങളിലായി 1970 യാത്രക്കാരെയാണ് നാട്ടിലേക്ക് മടക്കിയെത്തിച്ചത്. അതേസമയം രണ്ടാം ഘട്ടത്തിെൻറ ടിക്കറ്റ് വിതരണത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. രണ്ടാം ഘട്ടത്തിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടതായി എംബസിയിൽ നിന്ന് അറിയിച്ച മസ്കത്ത് ഗവർണറേറ്റിന് പുറത്തുള്ള പലരും എയർഇന്ത്യ ഒാഫീസിൽ നിന്നുള്ള വിളിയും കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഗുരുതര രോഗം ബാധിച്ചയാളും ഇങ്ങനെ യാത്ര മുടങ്ങിയവരിലുണ്ട്. അതേസമയം എംബസിയിൽ നിന്ന് അറിയിച്ചെങ്കിലും എയർഇന്ത്യയിൽ നിന്ന് വിളി വരാതിരുന്നത് ചൂണ്ടികാട്ടി റൂവിയിലെ എയർ ഇന്ത്യ ഒാഫീസിലെത്തി കാര്യം അന്വേഷിച്ച പലരും ടിക്കറ്റ് ലഭിച്ച് നാട്ടിലെത്തിയിട്ടുണ്ട്.