കള്ള ടാക്സികൾക്കെതിരെ നടപടി ശക്തമാക്കുന്നു
text_fieldsമസ്കത്ത്: പണം വാങ്ങി യാത്രക്കാരെ സ്വകാര്യ വാഹനങ്ങളിൽ കയറ്റി സർവിസ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റോയൽ ഒമാൻ പൊലീസ്. പണത്തിനായി മറ്റുള്ളവരെ വാഹനത്തിൽ കയറ്റി യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവർ 35 റിയാൽ പിഴ അടക്കണമെന്നുമാണ് ഗതാഗതനിയമം അനുശാസിക്കുന്നത്. നിയമലംഘനം ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടാമെന്നും നിയമം അനുശാസിക്കുന്നു.
അനധികൃത ടാക്സി സർവിസ് നടത്തുന്ന വിദേശികൾ പിടിക്കപ്പെട്ടാൽ 35 റിയാൽ പിഴ ഇൗടാക്കും. രണ്ടാം തവണ ആവർത്തിച്ചാൽ പിഴ ചുമത്തുന്നതിനൊപ്പം വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് പൊലീസ് അധികൃതർ പറഞ്ഞു. മൂന്നാമതും നിയമലംഘനം കണ്ടെത്തിയാൽ കേസ് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് അയക്കും. തൊഴിൽനിയമ ലംഘനമായതിനാൽ പിടിയിലാകുന്നവർ ആയിരം റിയാൽ പിഴ നൽകേണ്ടി വരും.
അനധികൃത വാഹന ഗതാഗതം നിയന്ത്രിക്കാൻ അധികൃതർ കാമ്പയിനുകൾ നടത്താറുണ്ട്. നിയമ ലംഘകരെ പിടികൂടാൻ റോയൽ ഒമാൻ പൊലീസ് റോന്തുചുറ്റലും നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ പണം വാങ്ങി യാത്രക്കാരെ കയറ്റുന്നവരെയാണ് അധികൃതർ പിടികൂടുക.
പൊതുജനങ്ങൾ കള്ളടാക്സികളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം വാഹനങ്ങൾക്ക് സുരക്ഷാ സംവിധാനങ്ങൾ കുറവായിരിക്കും. ഇത്തരം ഡ്രൈവർമാർക്ക് വാഹനമോടിക്കാനുള്ള ലൈസൻസ് പോലുമുണ്ടാവില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുറഞ്ഞ വരുമാനക്കാരായ വിദേശികൾ കള്ള ടാക്സി സർവിസ് നടത്താറുണ്ട്. സാധാരണടാക്സികളെ അേപക്ഷിച്ച് ചെലവ് കുറഞ്ഞതായതിനാൽ ചില യാത്രക്കാർ ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യാറുണ്ട്. അപകടങ്ങൾ മുൻനിർത്തി ഇത്തരം യാത്രകൾ ഒഴിവാക്കണം.
അനധികൃത ടാക്സി സർവിസുകൾക്കെതിരെ ഇൻഷുറൻസ് കമ്പനികളും മുന്നറിയിപ്പ് നൽകുന്നു. ഇത്തരം വാഹനങ്ങൾ ടാക്സിയായോ വാണിജ്യ വാഹനമായോ റജിസ്റ്റർ ചെയ്യാത്തവയാണ്. അതിനാൽ, വാഹനമോടിക്കുന്നവർക്ക് ഇത് വൻ ഉത്തരവാദിത്തമാണ്. ഇത്തരം വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാർ സ്വന്തം ചെലവിൽ ചികിത്സ നടത്തേണ്ടിവരും. ഡ്രൈവർ കുറ്റക്കാരനാവുകയും ചെയ്യും. ഇൻഷുറൻസ് കമ്പനികൾ ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.
പൊലീസ് റിപ്പോർട്ട് അനുസരിച്ചായിരിക്കും ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ, മുഴുവൻ ഇൻഷുറൻസ് ചെയ്ത വാഹനം ആണെങ്കിൽ പോലും കളള ടാക്സിയാണെങ്കിൽ ഡ്രൈവർ കുറ്റക്കാരനാവും. അതേസമയം, പണം വാങ്ങാതെ മറ്റുള്ളവരെ സഹായിക്കുന്നതിനെ കളള ടാക്സിയെന്ന് പറയാൻ കഴിയില്ലെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ സി ഇ ഒ അലി അൽ ബർവാനിയും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.