എണ്ണയിതര കയറ്റുമതിയിൽ വൻ കുറവ്
text_fieldsമസ്കത്ത്: ഒമാനിൽനിന്നുള്ള എണ്ണേതര കയറ്റുമതിയിൽ കഴിഞ്ഞ വർഷം വൻ ഇടിവ്. പ്രധാന മാർക്കറ്റുകളിലേക്കുള്ള ഷിപ്മെന്റുകളുടെ കുറവാണ് പ്രധാന കാരണം. സൗദി അറേബ്യ, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലേക്കാണ് ഒമാനിൽനിന്ന് എണ്ണേതര ഉൽപന്നങ്ങൾ കാര്യമായി കയറ്റുമതി ചെയ്യുന്നത്. ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ വർഷം എണ്ണേതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 16.3 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം 6.232 ശതകോടി റിയാലിന്റെ കയറ്റുമതിയാണ് ഉണ്ടായിരുന്നത്. എന്നാൽ 2023ൽ കയറ്റുമതി 7.442 ശതകോടി റിയാലായിരുന്നു. എന്നാൽ യു.എ.ഇ യിലേക്കാണ് ഒമാനിൽനിന്നും ഏറ്റവും കൂടുതൽ എണ്ണേതര ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. ഇതിൽ മുൻ വർഷത്തെക്കാൾ 11 ശതമാനം വർധനവുണ്ട്. യു.എ.ഇയിലേക്ക് 2023ൽ 943 ദശലക്ഷം റിയാലിന്റെ ഉൽപന്നങ്ങളാണ് കയറ്റുമതി ചെയ്തത്. എന്നാൽ കഴിഞ്ഞ വർഷം കയറ്റുമതി 1.046 ശതകോടി റിയാലായി ഉയർന്നു.
എന്നാൽ സൗദി അറേബ്യയിലേക്കുള്ള എണ്ണേതര ഉൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വർഷം 19 ശതമാനം കുറഞ്ഞു. സൗദി അറേബ്യയിലേക്കുള്ള കയറ്റുതി 2023 ലെ 1.047 ശതകോടി റിയാലിൽനിന്ന് കഴിഞ്ഞ വർഷം 849 ദശലക്ഷം റിയാലായി കുറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതിയിലും 17.2 ശതമാനം കുറവുണ്ട്. 796 ദശലക്ഷം റിയാലിൽനിന്ന് കഴിഞ്ഞ വർഷം 659 ദശലക്ഷം റിയാലായി താഴ്ന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി ആറ് ശതമാനമാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം 407 ദശ ലക്ഷം റിയാലിന്റെ കയറ്റുമതിയാണ് അമേരിക്കയിലേക്ക് നടത്തിയത്. 2023 ൽ 433 ദശലക്ഷമായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം സൗത്ത് കൊറിയ ഒമാൻ എണ്ണേതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം കയറ്റുമതിയിൽ 430 ശതമാനം വർധവുണ്ടായി. 2023ലെ 124 ദശലക്ഷം റിയാലിന്റെ കയറ്റുമതിയിൽനിന്ന് കഴിഞ്ഞ വർഷം 656 ദശലക്ഷം റിയാലായി ഉയർന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലും വൻ കുറവാണുണ്ടായിട്ടുള്ളത്. എണ്ണേതര വിഭാഗത്തിൽ ഒമാനിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ധാതു ഉൽപന്നങ്ങളാണ്. ഇതിൽ കഴിഞ്ഞ വർഷം 36.8 ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം 1.781 ശതകോടി റിയാലായിരുന്നു ഈ വിഭാഗത്തിലെ കയറ്റുമതി. 2023ൽ ഈ വിഭാഗത്തിന്റെ കയറ്റുമതി 2.819 ശതകോടി റിയാലായിരുന്നു. ഈ വിഭാഗത്തിലെ ആവശ്യക്കുറവാണ് കയറ്റുമതിയെ ബാധിച്ചത്.
എണ്ണേതര ഉൽപന്നങ്ങളുടെ കയറ്റുമതി കുറഞ്ഞെങ്കിലും പുനർ കയറ്റുമതിയിൽ കഴിഞ്ഞ വർഷം വർധിച്ചു. കഴിഞ്ഞ വർഷം ഈ വിഭാഗത്തിൽ 14.9 ശതമാനം വർധനവുണ്ടായി. യു.എ.ഇ, കുവൈത്ത്, ഇറാൻ, ചൈന, എന്നീ രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ വർഷം പുനർ കയറ്റുമതി വർധിച്ചത്. കഴിഞ്ഞ വർഷം ഈ വിഭാഗത്തിലെ കയറ്റുമതി 1.708 ശതകോടിയായി ഉയർന്നു. 2023 ൽ കയററുമതി 1.487 ശതകോടി റിയാലായിരുന്നു. ഇറാനിലേക്കുള്ള പുനർ കയറ്റുമതി കഴിഞ്ഞ വർഷം 70.3 ശതമാനം വർധിച്ചു. 2023ലെ 211 ദശലക്ഷത്തിൽനിന്ന് ഇത് കഴിഞ്ഞ വർഷം 359 ദശലക്ഷം റിയാലായി ഉയർന്നു. ചൈനയിലേക്കുള്ള കയറ്റുമതിയിൽ കഴിഞ്ഞ വർഷം 302.6 ശതമാനം വർധിച്ചു. മുൻ വർഷത്തെ 15 ദശലക്ഷം റിയാലിന്റെ കയറ്റുമതിയിൽനിന്ന് കഴിഞ്ഞ വർഷം 61 ദശലക്ഷം റിയാലായാണ് ഉയർന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.