മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകി
text_fieldsദാഹിറ ഗവർണറേറ്റിൽ നിറഞ്ഞൊഴുകിയ വാദി,ഖാബൂറയിൽനിന്നുള്ള
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച രാത്രിയോടെ മഴ ആരംഭിച്ചു. തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ മുസന്ദം, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലാണ് കാറ്റിന്റെയും മിന്നലിന്റെയും അകമ്പടിയോടെ മഴ കോരിച്ചൊരിഞ്ഞത്. നിസ്വ, സമാഇൽ, റുസ്താഖ്, ഇസ്ക്കി, അൽഹംറ, ഇബ്രി, ശിനാസ്, ഖാബൂറ, ഖസബ്, വാദി ഹഖീല്‍, മിര്‍ബാത്ത്, യങ്കല്‍, മദ്ഹ തുടങ്ങിയ സ്ഥലങ്ങളിലാണ് ശക്തമായ മഴ ലഭിച്ചത്. വിവിധയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. തലസ്ഥാന നഗരിയായ മസ്കത്തിൽ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളം കയറിയതിനാൽ ഉൾഗ്രാമങ്ങളിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. വടക്കൻ-തെക്കൻ ബാത്തിന, ദാഹിറ, മുസന്ദം, ബുറൈമി എന്നീ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്കും മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത്, ഖുറിയാത്ത് വിലായത്തുകളിലെ സായാഹ്ന സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി നൽകി.
അടുത്ത 24 മണിക്കൂറിനുള്ളിൽ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയും മിന്നലും ഉണ്ടാകുമെന്നും ബുധനാഴ്ച വരെ തുടരുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെയായിരിക്കും കാറ്റിന്റെ വേഗത. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ രണ്ടുമുതല്‍ മൂന്നു മീറ്റര്‍വരെ ഉയര്‍ന്നേക്കും. കര്‍ഷകരും കന്നുകാലി വളര്‍ത്തുന്നവരും തേനീച്ച വളര്‍ത്തുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാര്‍ഷിക, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. അണക്കെട്ടുകളില്‍നിന്നും താഴ്ന്ന പ്രദേശങ്ങളില്‍നിന്നും മാറിനില്‍ക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.
കൂടുതൽ മഴ ലഭിച്ചത് ഖാബൂറയിൽ
മസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചത് വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഖാബൂറ വിലായത്തിൽ. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം തിങ്കൾ മുതൽ ചൊവ്വാഴ്ച രാവിലെ 10 വരെ ഇവിടെ ലഭിച്ചത് 52 മില്ലിമീറ്റർ മഴയാണ്. ഇസ്കി-40 മി.മീ, അൽ ഹംറ -38 മി.മീ, ഇബ്രി മി.മീ, ധങ്ക്, നിസ്വ- 20 മി.മീ, സുഹാർ-18 മി.മീ, ബഹ്ല-16 മി.മീ , ഖസബ്-15 മി.മീ, മദ്ഹ-14 മി.മീ, സഹം, ജബൽ അഖ്ദർ -10 മി.മീ, സുവൈഖ്, ഷിനാസ് -മൂന്ന് മി.മീ, ലിവ-ഒരു മി.മീ. എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിൽ ലഭിച്ച മഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

