തെക്കൻ ഗവർണറേറ്റുകളിൽ മഴ ആലിപ്പഴം വർഷിച്ചു
text_fieldsമസ്കത്ത്: കാലാവസ്ഥ മുന്നറിയിപ്പ് ശരിവെച്ച് രാജ്യത്തെ തെക്കൻ ഗവർണറേറ്റുകളിൽ മഴ പെയ്തു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെ ഞായറാഴ്ച രാത്രിയോടെ പെയ്ത മഴ തിങ്കളാഴ്ചയും തുടർന്നു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുംറൈത്ത്, ഖുറിയാത്ത്, നിസ്വ, മഹുത്ത്, മസീറ, ഹംറ, റുസ്താഖ്, ഇബ്രി, സമാഇല്‍ അവാബി, മുദൈബി, ബിദ്ബിദ് തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. പലയിടത്തും വാദികൾ രൂപപ്പെട്ടു. ഉൾഗ്രാമങ്ങളിലെ റോഡുകളിൽ വെള്ളം കയറി. സമാഈൽ അടക്കമുള്ള പ്രദേശങ്ങളിൽ ആലിപ്പഴവും വർഷിച്ചതായി റിപ്പോർട്ടുണ്ട്. മഴ ലഭിച്ച സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ കുറവ് വന്നിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആലിപ്പഴവും വർഷിച്ചേക്കും. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ പെയ്യുക. ദോഫാർ, അൽ വുസ്ത, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിൽ 20 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുറിച്ചുകടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതും കടലിൽ പോകുന്നതും ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാകും. അറബിക്കടലിലും തെക്കുകിഴക്കൻ തീരങ്ങളിലും തിരമാലകൾ 1.5 മുതൽ മൂന്നു മീറ്റർ വരെ ഉയർന്നേക്കും.മുൻകരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് സി.എ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

