ശിനാസിനെ പിടിച്ചുകുലുക്കി പെരുമഴ
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസം ശിനാസിൽ പെയ്തിറങ്ങിയ മഴ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയത്. ഇതുപോലെ നാശനഷ്ടങ്ങൾ വിതച്ച മഴ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കനത്ത മഴയിൽ റോഡും പാലങ്ങളും വീടുകളും എല്ലാം തകർന്നു. മഴ കാരണം ചില ഇടങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ജലവിതരണം തകരാറിലാവുകയും ചെയ്യ്തത് ജനജീവിതത്തെ സാരമായി ബാധിച്ചു. വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടത് കാരണം പല മേഖലകളും ഒറ്റപ്പെട്ടു. താമസ ഇടങ്ങളിൽ വെള്ളം കയറിയത് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഫ്രിഡ്ജ് , വാഷിങ് മെഷീൻ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കേട് വന്നതായി താമസക്കാർ പറയുന്നു.
വീട്ടിലുള്ളതെല്ലാം മഴ കൊണ്ടുപോയതായി ശിനാസിനടുത്ത അഖറിൽ താമസിക്കുന്ന മലയാളി കുടുംബം പറഞ്ഞു. മഴ വീട്ടിനുള്ളിൽ അടിച്ചുകയറിയിരുന്നു. ഇപ്പോഴും വീട്ടിൽ ചളിയും മണ്ണും നിറഞ്ഞുനിൽക്കുകയാണ്. വീട്ടിൽ സൂക്ഷിച്ചിരുന്നതെല്ലാം നശിച്ചുപോയി. ഒഴിഞ്ഞ സ്ഥലമായതിനാൽ അരിയും ഭക്ഷണ സാധനങ്ങളുമെല്ലാം കരുതി വെക്കുമായിരുന്നു. മഴയിൽ ഇതെല്ലാം നശിച്ചു. വീട്ടിലുണ്ടായിരുന്ന രണ്ട് ഫ്രിഡ്ജുകളും കേടുവന്നു. തയ്യൽ മെഷീൻ, വാഷിങ് എന്നിവ വെള്ളത്തിൽ ഒലിച്ച് പോയതായി അവർ പറഞ്ഞു. തുടർച്ചയായ മഴയിൽ തുണികളും വസ്ത്രങ്ങളും മണ്ണിൽ കുതിർക്കുകയും കേടുവരികയും ചെയ്തു. മഴ കനത്തതോടെ ഭക്ഷണത്തിനും പ്രയാസം നേരിട്ടു. വസ്ത്രങ്ങൾ നശിച്ചതിനാൽ ഉടുതുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നും അവർ പറഞ്ഞു. കനത്ത മഴയിൽ നിർത്തിയിട്ട വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ കഴിയുന്നില്ല. 12 വർഷത്തിലധികമായി തങ്ങൾ ഇവിടെ താമസിക്കുന്നുവെന്നും ഇത്തരം അനുഭവം ആദ്യമാണെന്നും അവർ പറഞ്ഞു.
ശിനാസിൽ പെയ്ത മഴ വൻ പരീക്ഷണമായിരുന്നുവെന്ന് താമസക്കാരനായ യൂസുഫ് അൽ അബ്രി റഞ്ഞു. ഇതിന് സമാനമായ പ്രകൃതിദുരന്തം മുമ്പുണ്ടായിട്ടില്ല. മഴവെള്ളത്തിൽ വീട് തകർന്നു. ഏറെ ഉയരത്തിലാണ് വെള്ളം കയറിയത്. തുടർച്ചായി മഴ പെയ്തപ്പോൾ വീടിന്റെ ചുമരുകളിൽ വിള്ളലുണ്ടാവുകയും ചെയ്തു. ഇത്രയും ഉയരത്തിൽ വാദി ഒഴുക്കുന്നത് മുമ്പൊന്നും കണ്ടിട്ടില്ലെന്ന് മറ്റൊരു താമസക്കാരൻ പറഞ്ഞു.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും മറ്റും വെള്ളം ഇരച്ചു കയറുന്നതിന്റെ ദൃശ്യങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഴയിൽ നിരവധി റോഡുകൾ ഒലിച്ചുപോവുകയും തെരുവുകൾ വെള്ളത്തിലാവുകലും ചെയ്തു.
ചില പാലങ്ങളും ഒലിച്ചുപോയി. നിരവധി തോട്ടങ്ങൾക്കും കാർഷിക ഇനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. മേഖലയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും വൻ നഷ്ടമാണ് മഴ വരുത്തിവെച്ചത്.മഴവെള്ളം മൂലമുണ്ടാവുന്ന നാശനഷ്ടങ്ങൾ കുറക്കാൻ നടപടി എടുക്കണമെന്ന് സർക്കാറിനേട് ആവശ്യപ്പെടുന്നവരുമുണ്ട്. നിലവിലെ വാദികൾക്ക് ആഴം കൂട്ടണമെന്നും വെള്ളം ഒഴുകി പോവാൻ സൗകര്യം ഒരുക്കണമെന്നുമാണ് പലരും പറയുന്നത്. ജന വാസ മേഖലകൾക്ക് സമീപമുള്ള വാദികളിൽ കല്ല് പതിക്കുന്നതടക്കമുള്ള പരിഷ്കരണങ്ങളും നടത്തണം.
നഗരങ്ങളിൽ കൂടുതലും പരിഷ്കരണങ്ങൾ ആവശ്യമാണ്. എല്ലാ നഗരങ്ങളിലും വാദിയും ജലവും ഒഴുകിപോവാനുള്ള സൗകര്യവും വാദികൾക്ക് ആവശ്യമായ സ്ഥലങ്ങൾ ഒഴിച്ചിടുകയും വേണമെന്നും പറയുന്നവരുണ്ട്. വെള്ളത്തിന് സുഗമായി ഒഴുകിപ്പോവാനും അത് സംഭരിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഇത്തരം വെള്ളപൊക്കങ്ങൾ മൂലമുള്ള നാശഷ്ടങ്ങൾ കുറക്കാൻ കഴിയും ചെയ്യും. റോഡുകളുടെയും പാലങ്ങളുടെയും മറ്റും അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നുണ്ടെങ്കിലും വീടുകളും താമസ ഇടങ്ങളും നശിച്ചവർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് മഴ വരുത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.