ചൂടിന് ആശ്വാസം; വിവിധ പ്രദേശങ്ങളിൽ മഴ
text_fieldsമസ്കത്ത്: കത്തുന്ന ചൂടിന് ആശ്വാസമേകി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിച്ചൊരിയുന്നത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകി. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുഹാർ, അൽഹംറ, സമാഇൽ, ഇസ്കി, വാദീ ബനീ ഖാലിദ്, ലിവ തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. വെള്ളിയാഴ്ച രാത്രിതന്നെ വിവിധ സ്ഥലങ്ങളിൽ മഴ കിട്ടിയിരുന്നു. എന്നാൽ, ശനിയാഴ്ചയാണ് ശക്തിയാർജിക്കാൻ തുടങ്ങിയത്. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ വെള്ളം കയറി നേരിയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ആലിപ്പഴവും വർഷിച്ചു.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, തലസ്ഥാന നഗരിയായ മസ്കത്തിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനില കുറഞ്ഞത് പ്രദേശവാസികൾക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും 45ന് അടുത്തായിരുന്നു താപനില.
ദോഫാർ ഗവർണറേറ്റിലെ തീര-പർവതപ്രദേശങ്ങൾ, മസ്കത്ത്, ദാഹിറ, ദാഖിലിയ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, ബുറൈമി എന്നീ ഗവർണറേറ്റുകളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. വിവിധ പ്രദേശങ്ങളിൽ 20-45 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കും.
മണിക്കൂറിൽ 27 മുതൽ 64 കി.മീ. വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെയും ബാധിച്ചേക്കും. താഴ്ന്ന സ്ഥലങ്ങൾ, വാദികൾ എന്നിവിടങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു. കുട്ടികളെ നിരീക്ഷിക്കണമെന്നും പൊതു സുരക്ഷ മുൻനിർത്തി അവരെ ഒരിക്കലും വാദികൾ മുറിച്ചുകടക്കാൻ അനുവദിക്കരുതെന്നും നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

