കന്നി നോമ്പിനു ശേഷം പ്രസാദിന് സന്തോഷപ്പെരുന്നാൾ
text_fieldsമസ്കത്ത്: മലപ്പുറം വളാഞ്ചേരി സ്വദേശി പ്രസാദ് പ്രവാസ ജീവിതം ആരംഭിച്ചിട്ട് 19 വർഷം ആയെങ്കിലും ആദ്യമായി ഇത്തവണയാണ് നോമ്പ് എടുക്കുന്നത്. നേരത്തേ മൂന്നു വർഷം ദുൈബയിലും, അഞ്ചു വർഷം ബഹ്‌റൈനിലും ജോലി ചെയ്തിരുന്നു. ഇപ്പോൾ 11 വർഷമായി ഒമാനിലുണ്ട്. സ്വകാര്യ കമ്പനിയിൽ ഇലക്ട്രീഷ്യൻ സൂപ്പർവൈസർ ആയാണ് ജോലി ചെയ്യുന്നത്.
ആദ്യത്തെ നോമ്പുകാലം വളരെ ആത്മസംതൃപ്തി നൽകുന്നതാണെന്ന് പ്രസാദ് പറയുന്നു. ഒരേ മുറിയിൽ താമസിക്കുന്ന കൂടെ ജോലി ചെയ്യുന്ന ജുനീഷ് സ്ഥിരമായി നോമ്പ് എടുക്കുന്നതാണ് പ്രചോദനമായത്. ഇപ്പോഴത്തെ സാഹചര്യത്തിലെ മാനസിക പ്രശ്നങ്ങളിൽനിന്ന് മോചനം നേടാനും അതോടൊപ്പം ആത്മാവും ശരീരവും ശുദ്ധീകരിക്കാനും നോമ്പിലൂടെ കഴിയുമെന്നാണ് പ്രസാദ് വിലയിരുത്തുന്നത്. നോമ്പിെൻറ രീതികൾ പരിചയമുള്ള കാര്യമായിരുന്നു. രാവിലെതന്നെ എഴുന്നേറ്റ് അത്താഴം കഴിക്കും.
അതിനുള്ള പ്രത്യേക ഭക്ഷണം കമ്പനി മെസ്സിൽനിന്നും ലഭിക്കും. വൈകീട്ട് റൂമിൽതന്നെ ലളിതമായി നോമ്പ് തുറക്കും , അതിനു ശേഷം രാത്രി കമ്പനി മെസിൽ നിന്ന് പ്രധാന ഭക്ഷണവും കഴിക്കും. കടുത്ത ചൂടിൽ പുറത്തു ജോലി ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടാകുമോ എന്ന ആശങ്ക ആദ്യമുണ്ടായിരുന്നു. എന്നാൽ, പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നുംതന്നെ ഉണ്ടായില്ല. ഏറെ സംതൃപ്തിയോടെ നോമ്പുകൾ എല്ലാം എടുക്കാൻ സാധിച്ചു -പ്രസാദ് പറയുന്നു. സുഹൃത്തുക്കൾ, കുടുംബം എല്ലാം നല്ല പിന്തുണ നൽകി .
ശരീര ഭാരം അഞ്ചു കിലോ കുറഞ്ഞു, അതിനെക്കാൾ മാനസികമായി ലഭിച്ച സംതൃപ്തി ഏറെ വലുതാണെന്നും പ്രസാദ് കൂട്ടിച്ചേർത്തു. ലോകം എല്ലാ വിപത്തുകളെയും അതിജീവിച്ചു എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്ന കാലം വീണ്ടും വരട്ടെ എന്നാണ് പ്രസാദിെൻറ പ്രാർഥന. നോമ്പ് പൂർത്തിയാകുന്ന ഘട്ടത്തിൽ പ്രസാദ് പെരുന്നാൾ ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. കാര്യമായ ആഘോഷം
ഒന്നുമില്ലെങ്കിലും എല്ലാ നോമ്പും പൂർത്തിയാക്കിയ ഒരാളിെൻറ മാനസികാവസ്ഥ തനിക്കിപ്പോൾ ആരെക്കാളും നന്നായി ഉൾക്കൊള്ളാൻ കഴിയുന്നുണ്ടന്ന് പ്രസാദ് പറയുന്നു. സൗമ്യയാണ് പ്രസാദിൻെറ ഭാര്യ. മകൾ: ആർദ്ര പ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.