റെയിലുകൾ എത്തി; ‘ഹഫീത് റെയിൽവേ’ നിർമാണം ഇനി പുതിയ ട്രാക്കിൽ
text_fieldsമസ്കത്ത്: ഒമാന്റെ തുറമുഖ നഗരമായ സുഹാറിനെയും യു.എ.ഇ തലസ്ഥാനമായ അബൂദബിയെയും ബന്ധിപ്പിക്കുന്ന ‘ഹഫീത് റെയിൽവേ’ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. സുഹാർ തുറമുഖം വഴി 3800ലധികം റെയിലുകൾ എത്തിച്ചതോടെ റെയിൽവേ ലിങ്കിനായുള്ള ട്രാക്ക്-ലേയിങ് ആരംഭിച്ചു. 25 മീറ്റർ നീളവും മൊത്തം 5700 മെട്രിക് ടൺ ഭാരവുമുള്ള 3800ലധികം ഇ-260 ഗ്രേഡ് ട്രാക്കുകളാാണ് എത്തിച്ചിട്ടുള്ളത്.
സ്പെയിനിലെ ഗിജോണിലുള്ള ആർസെലർ മിത്തലിന്റെ സൗകര്യത്തിൽ നിർമിച്ചവയാണ് ഇവ. ഹെവി ചരക്ക്, യാത്രാപ്രവർത്തനങ്ങൾക്കായി ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചാണ് റെയിലുകൾ നിർമിച്ചിരിക്കുന്നത്. ഈടുനിൽക്കുന്നതിനായി ഈ ട്രാക്കുകൾ 32.4 ടൺ വരെ ഭാരമുള്ള ആക്സിൽ ലോഡുകൾ കൈകാര്യം ചെയ്യാൻ രൂപകൽപന ചെയ്തിരിക്കുന്നു. ഇത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സാഹചര്യങ്ങളിൽ ദീർഘകാല വിശ്വാസ്യത ഉറപ്പാക്കുന്നു. ഉയർന്ന കരുത്തുള്ള ക്ലിപ്പുകളും ബോൾട്ടുകളും ഉൾക്കൊള്ളുന്ന നൂതന ഫാസ്റ്റണിങ് സംവിധാനങ്ങളുമുണ്ട്.
ട്രാക്കുകളുടെ വരവോടെ അടുത്ത ഘട്ട ഓൺ-ഗ്രൗണ്ട് നിർമാണത്തിലേക്ക് കടക്കാനും കഴിയും. വരും മാസങ്ങളിൽ കൂടുതൽ ട്രാക്കുകൾ എത്തുമെന്നാണ് പ്രതീക്ഷ. അസ്യാദ് ഗ്രൂപ്, ഇത്തിഹാദ് റെയിൽ, മുബദല എന്നിവ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഹഫീത് റെയിൽ പദ്ധതി ഒരുങ്ങുന്നത്.
റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിന് മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഒമാന്റെ ഭാഗത്തെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്. റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു.
പ്രദേശത്തിന്റെ ഗതാഗത-ലോജിസ്റ്റിക് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറക്കുന്നതാണ് പദ്ധതി. പാതയിൽ 2.5 കിലോമീറ്റർ വീതമുള്ള രണ്ട് തുരങ്കങ്ങളും 36 പാലങ്ങളും ഉണ്ടാകും. പാലത്തിൽ ചിലതിന് 34 മീറ്റർ ഉയരമുണ്ടാകും. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളും കാലാവസ്ഥാസാഹചര്യങ്ങളും പരിഗണിച്ച് വളരെ തന്ത്രപരമായി തയാറാക്കിയതാണ് റെയിൽവേ ശൃംഖല.
ഏറ്റവും നൂതന സാങ്കേതിക വിദ്യകളായിരിക്കും നിർമാണത്തിനായി ഉപയോഗിക്കുക. അത്യാധുനിക റെയിൽ ശൃംഖല വിവിധ വ്യവസായിക മേഖലകളെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കും. ഇരു രാജ്യങ്ങൾക്കുമിടയിൽ എളുപ്പവും വേഗത്തിലുള്ളതുമായ യാത്ര സുഗമമാക്കുന്നതിലൂടെ ടൂറിസം വ്യവസായത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യും. സുഹാറിലും അൽ ഐനിലും പാസഞ്ചർ സ്റ്റേഷനുകളും ബുറൈമി, സുഹാർ, അൽ ഐൻ എന്നിവിടങ്ങളിൽ ചരക്ക് സ്റ്റേഷനുകളുമുണ്ടാകും.
റെയില്‍പദ്ധതിയുടെ ഭാഗമായുള്ള പ്രധാന യാത്രാ സ്റ്റോപ്പുകള്‍, ഷിപ്പിങ് സ്റ്റേഷനുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവ വരുന്ന പ്രദേശങ്ങളില്‍ ഹഫീത്ത് റെയില്‍ കരാറുകാരും കണ്‍സള്‍ട്ടന്റുമാരും റെയില്‍ എക്സിക്യൂട്ടിവ് മാനേജ്മെന്റ് സംഘങ്ങളും സന്ദര്‍ശിച്ച് മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തിയിരുന്നു.
റെയില്‍ ശൃംഖലയുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞദിവസം ഇരു രാഷ്ട്രങ്ങളുടെയും കമ്പനികള്‍ തമ്മില്‍ ഷെയര്‍ഹോള്‍ഡര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഖനനം, ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയില്‍, ഇ-കോമേഴ്സ്, പെട്രോ കെമിക്കല്‍ മേഖല തുടങ്ങി ഇരുരാജ്യങ്ങളിലെയും വിവിധ മേഖലകളുടെ വികസനത്തിന് ഹഫീത് റെയില്‍ സംഭാവന നല്‍കും. 300 കോടി യു.എസ് ഡോളര്‍ ചെലവിലാണ് സംയുക്ത റെയില്‍വേ ശൃംഖല യാഥാര്‍ഥ്യമാകുന്നത്. ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ സുഹാറിനും അബൂദബിക്കും ഇടയിലുള്ള യാത്രാദൂരം 100 മിനിറ്റ് കൊണ്ട് താണ്ടാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

