ഗൾഫ് മേഖലയിലെ പ്രതിസന്ധി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിന് ബദൽ മൂല്യ നിർണയം
text_fieldsമസ്കത്ത്: ഗൾഫ് മേഖലയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത്, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി ബദൽ മൂല്യനിർണയ രീതി പ്രഖ്യാപിച്ചു. ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും സി.ബി.എസ്.ഇ ബോർഡ് റദ്ദാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ ഉപരിപഠനവും ഭാവിയും കണക്കിലെടുത്ത് സുതാര്യമായ ഫലപ്രഖ്യാപനം ഉറപ്പാക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതാൻ സാധിച്ചവർക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ണാർക്ക് നൽകും. അതേസമയം, പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക്, അതത് സ്കൂളുകളിൽ നടന്ന ക്വാർട്ടർലി, ഹാഫ് ഇയർലി, പ്രീ-ബോർഡ് പരീക്ഷകളിലെ മാർക്ക് മാനദണ്ഡമാക്കും. പ്രാക്ടിക്കൽ, ഇന്റേണൽ അസസ്‌മെന്റ് മാർക്കുകൾ നേരത്തെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ ഇവയിൽ മാറ്റമുണ്ടാകില്ല.
ഏപ്രിൽ ആറു മുതൽ 13 വരെ അതത് സ്കൂളുകൾ വിദ്യാർഥികളുടെ മാർക്ക് വിവരം സിബിഎസ്ഇ. പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഒരിക്കൽ സമർപ്പിച്ച മാർക്കുകളിൽ പിന്നീട് മാറ്റം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
മൂല്യ നിർണയത്തിൽ പരാതിയുള്ളവർക്ക് സാഹചര്യം അനുകൂലമാകുമ്പോൾ വീണ്ടും പരീക്ഷ എഴുതാൻ അവസരം നൽകുന്നത് സംബന്ധിച്ച് ബോർഡ് പരിഗണിക്കും. മുൻ വർഷങ്ങളിൽ കംപാർട്ട്മെന്റ് ലഭിച്ചവർക്കും മറ്റും ഈ വർഷം ജൂലൈയിൽ പരീക്ഷാ സൗകര്യം ഒരുക്കും. മൂല്യനിർണ്ണയത്തിന് അടിസ്ഥാനമായ ഉത്തരക്കടലാസുകളും മറ്റ് രേഖകളും സ്കൂളുകളിൽ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഇവ ആവശ്യമെങ്കിൽ ബോർഡ് പരിശോധിക്കുമെന്നും സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

